കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ മരവിച്ച ടൂറിസം മേഖലയെ ഉണർത്താൻ വിവിധ പദ്ധതികൾക്ക് രൂപം നൽകി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. കൊല്ലത്തെ പ്രധാന ടൂറിസം സെന്ററായി വളരുന്ന സാമ്പ്രാണിക്കോടി, കൊല്ലത്തെ കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഹൗസ് ബോട്ടുകൾ എന്നിവയുടെ നവീകരണവും പുതിയ പദ്ധതികളുമാണ് പരിഗണിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം അടഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങൾ കാടുപിടിക്കുകയും ഉപകരണങ്ങൾ നശിക്കുകയും ചെയ്തിരുന്നു. നിലവിലുള്ള കെട്ടിടങ്ങൾ പലതും നാശോന്മുഖമായി. ഹൗസ് ബോട്ടുകൾ ജീർണിച്ച് തുടങ്ങി. വീടുകളിൽ അടച്ചുപൂട്ടിയിരുന്നവർ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കുടുംബമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയത് വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്.
1. മനംമയക്കി സാമ്പ്രാണിക്കോടി
കണ്ടൽക്കാടുകളാൽ സമൃദ്ധമായ സാമ്പ്രാണിക്കോടി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. കായൽ തുരുത്തിലെ കാഴ്ചകൾ കാണാൻ നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. ഡി.ടി.പി.സിയുടെ ബോട്ട് സർവീസും റെസ്റ്റോറന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2. ചിൽഡ്രൻസ് പാർക്ക്
ചിൽഡ്രൻസ് പാർക്ക് അമ്യൂസ്‌മെന്റ് പാർക്കാക്കാനുള്ള നടപടികൾ വേഗത്തിലാക്കി. ഇവിടെ സ്ഥിരം എക്സിബിഷൻ വേദിയും ഒരുക്കും. കൊവിഡ് കാലത്തും മികച്ച വരുമാനം ലഭിച്ചിരുന്നു
3. അഡ്വഞ്ചർ പാർക്ക്
ജലവിനോദത്തിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കും. പാർക്ക് നവീകരണവും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പദ്ധതിയിലുണ്ട്. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്.
4. ഹൗസ് ബോട്ട്
ഡി.ടി.പി.സിയുടെ ഉടമസ്ഥതയിൽ ജലമങ്ക, ജലരാജൻ, ജലസദസ്, ജലറാണി എന്നീ നാല് ഹൗസ് ബോട്ടുകളാണുള്ളത്. നാലിനും നവീകരണം ആവശ്യമാണ്. ഹൗസ് ബോട്ടുകൾ സാമ്പ്രാണിക്കോടി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഫ്ളോട്ടിംഗ് റസ്റ്റോറന്റുകളാക്കും.
5. മറ്റ് പദ്ധതികൾ
കൊട്ടാരക്കരയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം നവീകരിക്കും. ദേശീയ - സംസ്ഥാന ഹൈവേ ഓരങ്ങളിൽ കൂടുതൽ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ പരിഗണനയിലാണ്.
ദേശീയ ജലപാതയോട് ചേർന്നുള്ള ക്ളാപ്പനയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
""
മാറിയ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനാണ് ഡി.ടി.പി.സിയുടെ ശ്രമം. ഇതിലൂടെ വരുമാന വർദ്ധനവും ലക്ഷ്യമിടുന്നു.
ഡോ. രമ്യ.ആർ.കുമാർ,
സെക്രട്ടറി, ഡി.ടി.പി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |