ആലപ്പുഴ: കൊവിഡിലെ ഇളവുകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഓട്ടത്തിലാണ് ജില്ലയിലെ കുട്ടിക്കൂട്ടം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിദ്യാലയങ്ങൾക്ക് പുറമേ വേനലവധി ക്യാമ്പുകൾക്കും പൂർണമായി പൂട്ടു വീണതോടെ പുറത്തിറങ്ങാൻ അവസരം ലഭിക്കാതിരുന്നവരാണ് കുട്ടികൾ.
കുട്ടികളിലെ ശാരീരീക ക്ഷമത വർദ്ധിപ്പിക്കുക, മാനസികമായി ഉന്മഷമുള്ളവരാക്കുക, വിവിധ മത്സരതലങ്ങളിലേക്ക് പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ സ്കേറ്റേഴ്സ് ക്ലബ് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കേറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ആലപ്പുഴ ബീച്ചിനോട് ചേർന്നുള്ള ഡി.ടി.പി.സിയുടെ വിജയ പാർക്കാണ് പരിശീലന കേന്ദ്രം. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പരിശീലനം . വേനലവധി ക്യാമ്പ് ഉൾപ്പടെ നടത്താനുള്ള ആലോചനയിലാണ് ക്ലബ് അംഗങ്ങൾ. കഴിഞ്ഞ വർഷത്തെ നാഷണൽ മീറ്റിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ച്ചവയ്ക്കാൻ ആലപ്പുഴ സ്കേറ്റേഴ്സ് ക്ലബിലെ കുട്ടികൾക്ക് കഴിഞ്ഞിരുന്നു.
സ്കേറ്റിങ്ങ് റിംഗില്ലാതെ പരിശീലനം
പരിശീലനത്തിനെത്തുന്ന പലരും മികച്ച പ്രതിഭയുള്ളവരാണെന്ന് പരിശീലകർ പറയുന്നു. എന്നാൽ പലതരം സ്കേറ്റിംഗുകൾക്ക് വേണ്ടി പരിശീലനം നടത്തുന്നതിനുള്ള സൗകര്യം ആലപ്പുഴയിലില്ല. നിലവിൽ പാർക്ക് കേന്ദ്രീകരിച്ച് മാത്രമാണ് പരിശീലനം നൽകുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി വളവനാട് കയർ ഫാക്ടറി വാടകയ്ക്കെടുത്തും നഗരചത്വരത്തിലുമായാണ് മുൻ വർഷങ്ങളിൽ കുട്ടികൾ പരിശീലനം നടത്തിയിരുന്നത്. ദേശീയ മത്സരത്തിന് മുന്നോടിയായി കുട്ടികൾക്ക് പരിശീലന സൗകര്യമില്ലെന്ന് മനസിലാക്കിയ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഇടപെട്ട് നഗരചത്വരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയത് ഏറെ പ്രയോജനപ്പെട്ടെന്ന് ആലപ്പി സ്കേറ്റേഴ്സ് ക്ലബ് സെക്രട്ടറി സുനിൽ പറഞ്ഞു. സ്കേറ്റിംഗ് കേരള ടീം കോച്ച് ബിജു ശിവദാസാണ് പരിശീലകൻ.
50 : നാലു വയസ് മുതലുള്ള 50ലധികം പേർ പരിശീലനത്തിനെത്തുന്നു
₹900 : പ്രതിമാസ ഫീസ് ഫീസ് 900രൂപ
ശാരീരിക,മാനസിക ആരോഗ്യത്തിന് വേണ്ടിയാണ് പല രക്ഷിതാക്കളും മക്കളെ സ്കേറ്റിംഗിന് അയയ്ക്കുന്നത്. ദേശീയ തലത്തിനപ്പുറത്തേക്ക് കടക്കുന്നതിന് ജില്ലയിൽ സ്കേറ്റിംഗ് റിങ്ങുൾപ്പടെ മികച്ച പരിശീലന സംവിധാനങ്ങൾ അനിവാര്യമാണ്
- ജി.സുനിൽ, ആലപ്പി സ്കേറ്റേഴ്സ് ക്ലബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |