ന്യൂഡൽഹി: ഒാപ്പറേഷൻ ഗംഗയിലൂടെ ഇന്നലെ മാത്രം അഞ്ചു വിമാനങ്ങളിലായി 1377 ഇന്ത്യക്കാർ മടങ്ങിയെത്തി. പോളണ്ടിലെ സെസോവിൽ നിന്ന് പുറപ്പെട്ട രണ്ട് ഇൻഡിഗോ വിമാനങ്ങളിലായി 437പേർ ഇന്നലെ രാവിലെ ഡൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള ഇൻഡിഗോ, സ്‌പൈസ്ജെറ്റ് വിമാനങ്ങളും ബുക്കാറെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനവും ഇന്നലെ എത്തിയിരുന്നു. ഡൽഹിയിലെത്തിയ വിമാനങ്ങളിൽ വന്നവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, രാജീവ് ചന്ദ്രശേഖർ, സ്‌മൃതി ഇറാനി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അശ്വനി വൈഷ്‌ണവ്, വീരേന്ദ്ര കുമാർ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.ഇന്നു മുതൽ മൂന്നു ദിവസങ്ങളിൽ സ്‌പൈസ്ജെറ്റ് സ്ളോവാക്യയിലെ കോയിറ്റ്‌ഷെ, റൊമാനിയയിലെ ബുക്കാറെസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ മടക്കികൊണ്ടുവരും.
ഇന്നലെ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലെത്തിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുക്കാറെസ്റ്റ് ഹെൻറി കൊവാണ്ട അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികളുമായി സംവദിച്ചു. റൊമാനിയ, മോൾഡോവ അംബാസഡറായ രാഹുൽ ശ്രീവാസ്‌തവയുമായി ഒഴിപ്പിക്കൽ പദ്ധതി മന്ത്രി ചർച്ച ചെയ്‌തു. മോൾഡോവ അതിർത്തി ഇന്ത്യക്കാർക്കായി തുറന്നിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്ത
പോളണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ യാത്ര അയ്‌ക്കാൻ കേന്ദ്ര മന്ത്രി വി.കെ.സിംഗ് സെസോവ് വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്ളോവാക്യ വഴി മടങ്ങാൻ ശ്രമിക്കുന്നവർ പേരു രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വീറ്റു ചെയ്‌തു.
60ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചു: വിദേശകാര്യ സെക്രട്ടറി
20,000 ഇന്ത്യക്കാരിൽ 60ശതമാനം പേരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വി. ശ്രംഗ്‌ള പറഞ്ഞു. ഇന്നലെ മുതൽ മൂന്നു ദിവസത്തിനുള്ളിൽ 26 വിമാനങ്ങളിലായി കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നും ശ്രംഗ്‌ള അറിയിച്ചു.
രക്ഷിതാക്കളുമായി സംവദിച്ച് വി.മുരളീധരൻ
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൂനെയിൽ നടന്ന പരിപാടിക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംവദിച്ചു. അവശേഷിക്കുന്ന ഇന്ത്യക്കാരെ പോളണ്ട്, ഹംഗറി, സ്ളോവാക്യ, മോൾഡോവ അതിർത്തികൾ വഴി വരും ദിവസങ്ങളിൽ മടക്കിക്കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |