കിഴക്കമ്പലം: ട്വന്റി 20 പ്രവർത്തകൻ കാവുങ്ങപ്പറമ്പ് ചായാട്ടുഞാലിൽ ദീപുവിന്റെ (38) മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസിന്റെ അന്വേഷണം തൃപ്തകരമല്ല. കേസ് അട്ടിമറിക്കാനിടയുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ ഒരു മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ കൈയിലുണ്ട്. ആവശ്യം വന്നാൽ സി.ബി.ഐക്ക് കൈമാറും.
ഗൂഢാലോചനയിലും കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിലും പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പങ്ക് വ്യക്തമാണ്. തെളിവു നശിപ്പിക്കാൻ എം.എൽ.എ ആലുവയിലെ സ്വകാര്യ ആശുപത്രി അധികൃതരെ പണവും പദവിയുമുപയോഗിച്ച് സ്വാധീനിച്ചു. സ്വകാര്യ ആശുപത്രി മരണം മറച്ചുവച്ച് രണ്ട് ദിവസം ദീപുവിനെ വെന്റിലേറ്ററിൽ കിടത്തി. മരണത്തിന് 40 മിനിറ്റു മുമ്പെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാക്കിയത് ബന്ധുക്കളെ മൃതദേഹം കാണിക്കുന്നതിൽ നിന്ന് വിലക്കാനാണ്.
ആലുവയിൽ നിന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകാൻ ശ്രമിച്ചത് ഇടത് അനുകൂല സംഘടനയിലെ ഡോക്ടർമാരെ ഉപയോഗിച്ച് മരണകാരണം ലിവർ സിറോസിസാണെന്ന് വരുത്താനായിരുന്നുവെന്നും സാബു ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |