ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വില്ലേജ് ജനകീയ സമിതികൾ
തിരുവനന്തപുരം: റവന്യു വകുപ്പിനെ ജനാധിപത്യവത്കരിക്കുമെന്നും അതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് വില്ലേജ് ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ സമിതി എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്നു മണിക്ക് യോഗം ചേർന്ന് വില്ലേജ് തലത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. അടിത്തട്ട് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകീയവത്കരിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച കളക്ടറേറ്റെന്ന പദവി ലഭിച്ച തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി അടുത്ത ഒരു വർഷത്തിനകം തിരുവനന്തപുരം സമ്പൂർണ്ണ ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. റവന്യു ജീവനക്കാരിലെ കലാ-കായിക-സാംസ്‌കാരിക പ്രതിഭകളെ കണ്ടെത്താനായി പ്രഥമ സംസ്ഥാന റവന്യു കലോത്സവം ഈ മാസം അവസാനം തൃശൂരിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ വിപുലീകരിച്ച പാർക്കിംഗ് സംവിധാനം, അപ്രോച്ച് റോഡ്, നിരീക്ഷണത്തിനായി സിസി ടി.വി സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് സിംഗ് ഖോസ പറഞ്ഞു. ജീവനക്കാർക്ക് പഞ്ചിംഗ് സംവിധാനം ഉടൻ നിലവിൽ വരും. പുതിയ കോർട്ട് ഹാൾ, ഓപ്പൺ ജിം തുടങ്ങിയവയും സ്ഥാപിക്കുമെന്നും കളക്ടർ വ്യക്തമാക്കി. എ.ഡി.എം ഇ. മുഹമ്മദ് സഫീർ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരും മറ്റ് ജീവനക്കാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |