കൊച്ചി: മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ചികിത്സാപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് ഇടപെടാമെന്നും ഹൈക്കോടതി. തിമിര ചികിത്സയെത്തുടർന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാരോപിച്ച് കണ്ണൂർ ചൊവ്വ സ്വദേശിനി ടി.പി. അംബുജാക്ഷി നൽകിയ പരാതി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സ്വദേശികളായ ഡോ. വിജിൽ, ഡോ. സോണിയ, ഡോ. ഭട്ട് തുടങ്ങിയവർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ മെഡിക്കൽ സേവനം ഉൾപ്പെടാത്തതിനാൽ ഫോറത്തിന് ഇടപെടാനാവില്ലെന്ന് കാട്ടി ഡോ. വിജിൽ ഉൾപ്പെടെ കണ്ണൂർ ജില്ലാ ഉപഭോക്തൃ ഫോറത്തിൽ ഉപഹർജി നൽകിയിരുന്നു. ഇതു തള്ളിയതിനെത്തുടർന്ന് സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചെങ്കിലും അവിടെയും തള്ളിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.
ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ് തുടങ്ങി സൗജന്യമല്ലാത്ത ഏതു സേവനവും ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് 2019ലെ നിയമത്തിൽ പറഞ്ഞിട്ടുള്ളതെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവീസ് എന്നു എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഈ സേവനത്തെ ഒഴിവാക്കിയെന്നു പറയാനാവില്ല. മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |