കൊച്ചി: സംസ്ഥാന പൊലീസിനെക്കുറിച്ച് സി.പി.എം ഏരിയാ, ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ അനുരണനം സംസ്ഥാന സമ്മേളനത്തിലും. പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ, പൊലീസ് സർക്കാരിന്റെ ശോഭ കെടുത്തുന്നെന്ന് പലരും വിമർശിച്ചു.
2019ൽ കോഴിക്കോട് പന്തീരാങ്കാവിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ കേസടക്കം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചതായാണ് സൂചന. യു.എ.പി.എയ്ക്കെതിരായ പ്രഖ്യാപിത നിലപാട് സി.പി.എമ്മിനുണ്ടായിട്ടും ലഘുലേഖകൾ കൈയിൽ വച്ചെന്ന പേരിലെടുത്ത യു.എ.പി.എ കേസ് ഭരണകൂട ഭീകരതയുടെ സ്വരമുയർത്തുന്നു. ആർ.എസ്.എസ് അനുകൂല സമീപനം വച്ചുപുലർത്തുന്ന പൊലീസുകാർ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും വിമർശനമുണ്ടായി.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാടിൽ ആശയക്കുഴപ്പമുണ്ടെന്ന് ചില പ്രതിനിധികൾ വിമർശിച്ചു. റഷ്യക്കെതിരെയോ യുദ്ധത്തിനെതിരെയോ പരാമർശമില്ല . യുദ്ധത്തിനെതിരായ നിലപാട് കടുപ്പിക്കണം. നിരവധി മലയാളികളുടെ ജീവൻ അപകടത്തിലാണെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. ആലപ്പുഴയിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ നേരത്തേ ഉയർന്ന പരാതികളിൽ വിഴുപ്പലക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചതിനാൽ അക്കാര്യം ആരും ഉയർത്തിയില്ല.
കോടിയേരിക്ക് തുടരാനാവും
മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖയിന്മേലുള്ള ചർച്ച ഇന്നു രാവിലെ ആരംഭിക്കും.നാളെ രാവിലെ ചർച്ചയ്ക്കുള്ള മറുപടിയാണ്. അതുകഴിഞ്ഞ് സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേമിലും കോടിയേരി ബാലകൃഷ്ണൻ തുടരുമെന്ന സൂചനയാണുള്ളത്. 75 വയസ്സ് പ്രായപരിധി നിബന്ധനയും അല്ലാതെയുമുള്ള കാരണങ്ങളാൽ സംസ്ഥാനകമ്മിറ്റിയിൽ 12 മുതൽ 15 വരെ പേരെങ്കിലും മാറിയേക്കാം. പ്രായപരിധി പിന്നിട്ട നാല് പേരുൾപ്പെടെ ചിലരെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലും മാറാനുള്ള സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |