കോന്നി : കല്ലാറിന്റെ 121 വർഷങ്ങൾ മുമ്പുള്ള ചിത്രങ്ങൾ ബ്രിട്ടീഷ് ലൈബ്രറിയുടെ ഓൺലൈൻ ഗാലറിയിലുണ്ട്. 1898 - 1905 കാലഘട്ടത്തിൽ ഇന്ത്യയുടെ വൈസ്രോയിയാരുന്ന ജോർജ് നഡാനിയേൽ കഴ്‌സന്റെ ആൽബം ഓഫ് സൗത്ത് ഇന്ത്യൻ വ്യൂസിലെ 76 പ്രിന്റുകളിൽ രണ്ടെണ്ണം കല്ലാറിന്റെ ദൃശ്യങ്ങളാണ്. ഗവൺമെന്റ് ഫോട്ടോഗ്രാഫറായിരുന്ന സക്കറിയാസ് ഡിക്രൂസ് 1900 ലാണ് ഇത് ചിത്രികരിച്ചത്. കല്ലാറിന്റെ തീരത്തെ മുണ്ടോമുഴിയിലാണ് 1875 ൽ തിരുവിതാംകൂറിൽ ആദ്യമായി വേലികെട്ടി ആനപിടിത്തം ആരംഭിച്ചത്. അന്ന് മുണ്ടോമുഴിയിൽ പ്ലാന്റേഷൻ ബംഗ്ലാവും ആനകളെ പരിശീലിപ്പിക്കാൻ ബംഗ്ലാവും ഉണ്ടായിരുന്നു. അക്കാലത്ത് കൊക്കാത്തോട് അപ്പുപ്പൻതോടിനു സമീപത്തു പൊങ്ങൻപാറയിൽ വനംവകുപ്പിന്റെ ഏലത്തോട്ടവും ബംഗ്ലാവും ഉണ്ടായിരുന്നു. തിരുവിതാംകൂർ വനംവകുപ്പിന്റെ ഉടമസ്ഥതയിൽ ആദ്യ ഏലത്തോട്ടത്തിനു 1869 ൽ തുടക്കം കുറിച്ചതും കല്ലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കല്ലാറിന്റെ തീരത്തെ മുണ്ടോമുഴിയെയും കൊപ്പം ഉപയോഗിച്ചുള്ള ആനപിടിത്തത്തെയും കുറിച്ച് വിവരിച്ചിട്ടുണ്ട്. ഇരട്ടകല്ലാർ പദ്ധതി പ്രദേശമായ രണ്ടറ്റുമുഴിയിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാർ വടശേരിക്കരിയിൽ വച്ചു പമ്പയിൽ ചേരുന്നു. നദിയൊഴുകുന്ന ഭൂരുഭാഗം പ്രദേശങ്ങളും വനമേഖലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |