പത്തനംതിട്ട : ജില്ലയുടെ റവന്യു കുടിശിക വർദ്ധിച്ച് 62 കോടി രൂപയിലേക്ക്. ബാങ്ക് ലോണുകൾ, സെയിൽസ് ടാക്സ്, മോട്ടോർ വെഹിക്കിൾ വകുപ്പിന് ലഭിക്കേണ്ട വിവിധയിനം നികുതികൾ, കോടതി ഫീസുകൾ തുടങ്ങിയ ഇനത്തിലാണ് ഇത്രയും തുക ലഭിക്കാനുളളത്. ജില്ലയിൽ ആദ്യമായാണ് റവന്യു കുടിശിക ഇത്രയധികം ഉയർന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബവർ വരെ ബാങ്ക് ലോണുകൾക്കും വിവിധ ടാക്സുകൾക്കും മൊറോട്ടാേറിയം അനുവദിച്ചതിനെ തുടർന്നാണ് കുടിശിക കുതിച്ചുയർന്നത്. കുടിശികയിൽ 30 കോടിയോളം രൂപ ബാങ്ക് ലോണുകളാണ്. വീട് നിർമ്മാണങ്ങൾക്കും വിദ്യാഭ്യാസത്തിനും കാർഷിക ആവശ്യങ്ങൾക്കും അനുവദിച്ച വായ്പകളാണ് ഇതിലേറെയും. കൊവിഡിന് മുൻപ് മുപ്പത് കോടിയിൽ താഴെയായിരുന്നു ജില്ലയുടെ മൊത്തം റവന്യു കുടിശിക.
മൊറോട്ടോറിയം പിൻവലിച്ച ശേഷം കുടിശിക അടയ്ക്കുന്നതിലും വലിയ വീഴ്ചകൾ വന്നിട്ടുണ്ട്. ബാങ്ക് ലോണുകളും വാഹന നികുതികളുമാണ് അടയ്ക്കാതിരിക്കുന്നത്. കൊവിഡിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടം കാരണം നിരവധിയാളുകൾ ലോണുകൾ തിരിച്ചടയ്ക്കാതിരിക്കുന്നുണ്ട്. ഇവർക്ക് പല തവണ ബാങ്കുകൾ നോട്ടീസുകൾ അയച്ചു.
റവന്യു കുടിശിക പിരിച്ചെടുക്കാൻ ജില്ലയിൽ അദാലത്തുകൾ നടത്തിവരികയാണെന്ന് റവന്യു റിക്കവറി അധികൃതർ പറഞ്ഞു. ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലും അനുവദിക്കുന്നുണ്ട്. വായ്പയെടുത്തവരെ നോട്ടീസ് അയച്ചും ഫോണിൽ കൂടിയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബാങ്ക് അധികൃതർ പറയുന്നു. എന്നാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ലോണെടുത്തവർ മന:പ്പൂർവം തിരിച്ചടവ് മുടക്കുന്നുണ്ട്.
കുടിശിക പിരിച്ചെടുക്കാൻ അദാലത്തുകൾ നടത്തും
ആകെ റവന്യു കുടിശിക 61.91 കോടി
ബാങ്ക് ലോണുകൾ 30.22 കോടി
'' വരും ദിവസങ്ങളിൽ കൂടുതൽ അദാലത്തുകൾ നടത്തും. കുടിശിക പരമാവധി പിരിച്ചെടുക്കാനുള്ള നടപടികൾ ഉൗർജിതപ്പെടുത്തും.
റവന്യു റിക്കവറി വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |