കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി ചേർന്ന് നടത്തുന്ന നാളികേരാധിഷ്ടിത ഭക്ഷ്യ സംസ്കരണം ദ്വിദിന ശിൽപശാല ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.അനിതാ കരുൺ മുഖ്യാതിഥിയായി. സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ.സി.തമ്പാൻ, ശാസ്ത്രജ്ഞ ഡോ.പി.പി.ഷമീന ബീഗം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജില്ലാ വ്യവസായകേന്ദ്രം മാനേജർ ആർ. രേഖ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ കെ.പി ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരും സ്റ്റാർട്ട് അപ്പ് നടത്തുന്നവരും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുമായി അൻപതോളം പേർ ശിൽപശാലയുടെ ഭാഗമായി. സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞരായ ഡോ.എം.ആർ.മണികണ്ഠൻ, ഡോ.പി.പിഷമീന ബീഗം, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി. തമ്പാൻ, ഡോ.ആർ.പി.പാണ്ടിശെൽവം, ഡോ.എ.ഒ.വർഗ്ഗീസ്,ഡോ.കെ.എ.മാധവൻ, ഡോ.ജസീം ,ദിനേശ് കുമാർ, ലളിതഭായ് എന്നിവർ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകി.
തേങ്ങയ്ക്ക് ലോകവിപണി കണ്ടെത്തലും ലക്ഷ്യം
നാളികേരാധിഷ്ഠിത ഭക്ഷ്യസംസ്കരണം ദ്വിദിന ശില്പശാലയിലൂടെ സി.പി.സി.ആർ.ഐ ലക്ഷ്യം വെക്കുന്നത് ലോകവിപണി പിടിക്കുന്ന തരത്തിലേക്ക് സംരംഭകരെ വളർത്തിയെടുക്കൽ. തേങ്ങാപ്പാലിന്റെ മൂല്യം വർദ്ധിക്കുമെന്ന് ഉറപ്പാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. തേങ്ങയിൽ നിന്നുണ്ടാക്കാവുന്ന പഞ്ചസാര ഡയബറ്റിക് രോഗികൾക്കും ഉപയോഗിക്കാമെന്നതിനാൽ ഏറെ വ്യാവസായിക മൂല്യമുണ്ട്. തേങ്ങാപ്പാലും തേങ്ങാ പഞ്ചസാരയും ചേർത്ത് ആരോഗ്യകരമായ ഐസ്‌ക്രീം നിർമ്മിക്കാം. തേങ്ങാപ്പീര ഉപയോഗിച്ച് കുർക്കറേ, പാസ്ത, മുറുക്ക്, ബിസ്‌ക്കറ്റ്, ന്യൂട്രിബാർ, കേക്ക് തുടങ്ങി വിവിധ ഉത്പ്പന്നങ്ങൾ ഉണ്ടാക്കാം. കരിക്കിൻ വെള്ളം കാർബണേറ്റ് ചെയ്തും പച്ചത്തേങ്ങയിൽ നിന്ന് വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയും തേങ്ങാപാൽപ്പൊടി നിർമ്മിച്ചും, തെങ്ങിൻ പൂക്കുലയിൽ നിന്നും ആൽക്കഹോൾ കണ്ടന്റ് ഇല്ലാത്ത നീര ഉണ്ടാക്കിയുമുള്ള സംരംഭസാദ്ധ്യതകൾ ശില്പശാല പരിചയപ്പെടുത്തി.എളുപ്പം കയറ്റി അയക്കാവുന്ന ഇളനീർ പാനീയവും ഇളനീരും പച്ചത്തേങ്ങയും ഗുണമേന്മയുള്ള ഉപോത്പന്നങ്ങളും അവയുടെ നിർമ്മാണത്തിനായി സി.പി.സി.ആർ.ഐ ഗവേഷകർ തയ്യാറാക്കിയ വ്യത്യസ്തങ്ങളായ ഉപകരണങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |