കൊലയ്ക്ക് കാരണം സംശയരോഗം
ഷീജു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് 19ന്
പാലോട്: കുറുപുഴ വെമ്പിൽ യുവാവിനെ കല്ലും ടൈൽസും ഉപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം ഭാര്യയുടെ സംശയരോഗമെന്ന് പൊലീസ്. ആദിത്യൻ ഭവനിൽ ഷീജുവിനെ (40) കൊലപ്പെടുത്തിയ ഭാര്യ സൗമ്യയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
രാത്രി സമീപത്തെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ ഇരുവരും പോയിരുന്നെങ്കിലും ഷീജു നേരത്തെ വീട്ടിലേക്ക് മടങ്ങി. രാത്രി 10.30ഓടെ സൗമ്യ തിരികെയെത്തിയപ്പോൾ ഷീജു അടുക്കളയുടെ പുറത്തുനിന്ന് ഫോൺ ചെയ്യുകയായിരുന്നു. സംശയത്തെ തുടർന്ന് സൗമ്യ ഫോൺ ചോദിച്ചെങ്കിലും ഫോൺ നൽകാൻ ഇയാൾ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഫോൺ ചെയ്തുകൊണ്ടിരുന്ന ഷീജുവിനെ പിന്നിലൂടെയെത്തി സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
വേലിക്കല്ലിന്റെ ഒരു ഭാഗം കൊണ്ട് ഷീജുവിന്റെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാൻ സമീപത്തുകിടന്ന ടൈൽസിന്റെ കഷണമെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൊലയ്ക്കുശേഷം സൗമ്യ തിരികെ ക്ഷേത്രത്തിലേക്ക് മടങ്ങുന്നതിനിടെ ' സുഖമില്ലാത്തതിനാൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ' അതുവഴി പോയ ജീപ്പുകാരോട് സൗമ്യ ആവശ്യപ്പെട്ടെങ്കിലും കൈയിൽ രക്തക്കറ കണ്ടതോടെ ജീപ്പുകാർ വിസമ്മതിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തിയ സൗമ്യ അവിടെ ചിലരോട് താൻ ഭർത്താവിനെ കൊന്നതായി അറിയിച്ചു.
സംശയം തോന്നിയ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 19നാണ് പ്രവാസിയായ ഷീജു നാട്ടിലെത്തിയത്. ആദിത്യൻ (14), അച്ചു (10), ഐശ്വര്യ (8) എന്നിവരാണ് മക്കൾ. പൊലീസ് നടപടികൾക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൊലപാതകത്തിൽ നടുങ്ങി വെമ്പ്ഗ്രാമം, കണ്ണീരോടെ മക്കൾ
പാലോട്: ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. സമീപവാസികളുമായും ബന്ധുക്കളുമായും പൂർണമായി അകൽച്ചയിലായിരുന്നു സൗമ്യ. സംശയരോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ മുമ്പ് പലതവണ തർക്കമുണ്ടായിട്ടുണ്ട്.
ഭർത്താവിന്റെ വീടുമായി അകൽച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണിൽ പോലും സംസാരിക്കാൻ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോൾ താമസിക്കുന്ന ഇരുനില വീട് നിർമ്മിച്ചത്. ഈ തുകയിൽ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നൽകാൻ സൗമ്യ അനുവദിച്ചില്ല.
അഞ്ചുവർഷം മുമ്പ് വീട് നിർമ്മാണം പൂർത്തിയാകുന്നതിനുമുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവർഷങ്ങൾക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. 10 ദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂർ പനത്തുറ വയലിൽ വീട്ടിൽ തങ്കരാജന്റെയും നിർമ്മലയുടെയും മൂന്നുമക്കളിൽ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവർ സഹോദരങ്ങളാണ്. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യൻ, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.
ഒരു മാസം മുമ്പ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കർ, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയൻ, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
ഫോട്ടോ: കൊലപാതകം നടന്ന വീട്
ഫോട്ടോ: റൂറൽ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥിന്റെ
നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |