ബെർലിൻ : അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് ഫെബ്രുവരി 16ന് തീപിടിത്തമുണ്ടായ ' ഫെലിസിറ്റി ഏയ്സ് " എന്ന ചരക്കുകപ്പൽ മുങ്ങിയെന്ന് പോർച്ചുഗീസ് നേവി അറിയിച്ചു. ജർമ്മനിയിൽ നിന്ന് യു.എസിലേക്ക് നാലായിരത്തോളം ആഡംബര കാറുകളുമായി പുറപ്പെട്ടതായിരുന്നു ഫെലിസിറ്റി ഏയ്സ്. ചൊവ്വാഴ്ച കരയിലേക്ക് എത്തിക്കാൻ ശ്രമിക്കവെ ഫെലിസിറ്റി ഏയ്സിന്റെ സ്ഥിരത നഷ്ടമാവുകയും പോർച്ചുഗലിലെ അസോറസ് ദ്വീപിന് 250 മൈൽ അകലെ കടലിൽ മുങ്ങിത്താഴുകയുമായിരുന്നു.
പോർച്ചുഗലിന്റെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് 2 മൈൽ താഴ്ചയിലേക്കാണ് കപ്പൽ മുങ്ങിയത്. ഇവിടെ കടലിൽ വളരെ കുറച്ച് അളവിൽ അവശിഷ്ടങ്ങളും എണ്ണയും ഉണ്ടെന്നും ടഗ്ബോട്ടുകളുടെ സഹായത്തോടെ എണ്ണ നീക്കം ചെയ്യുന്നുണ്ടെന്നും പോർച്ചുഗീസ് നേവി അറിയിച്ചു.
ജിബ്രാൾട്ടറിൽ നിന്നെത്തിച്ച ഭീമൻ ടഗ് ബോട്ടുകൾ ഉപയോഗിച്ച് ഫെലിസിറ്റി ഏയ്സിലെ തീകെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. തീ നിയന്ത്രണ വിധേയമായെന്ന് ഉടമസ്ഥരായ ജപ്പാനീസ് ഷിപ്പിംഗ് കമ്പനി മിറ്റ്‌സുയി ഒ.എസ്.കെ ലൈൻസ് അറിയിച്ചിരുന്നെങ്കിലും കപ്പൽ ഏകദേശം കത്തിനശിച്ചു കഴിഞ്ഞിരുന്നു.
കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാർ തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെട്ടതോടെ കപ്പൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കാറുകളിലെ ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് കരുതുന്നത്. 650 അടി നീളമുള്ള ഫെലിസിറ്റി ഏയ്സിൽ പോർഷെ, ഫോക്സ്‌വാഗൺ, ലംബോർഗിനി, ഓഡി തുടങ്ങിയ ആഡംബര കാറുകളാണുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. 1100 പോർഷെയും 189 ബെന്റ്‌ലിയുമുൾപ്പടെ 3965 കാറുകൾ കപ്പലിലുണ്ടായിരുന്നെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പോർച്ചുഗൽ തീരത്തെ അസോറസിന് തെക്ക് പടിഞ്ഞാറായി 90 നോട്ടിക്കൽ മൈൽ അകലത്തിൽ സഞ്ചരിക്കവെയാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും പോർച്ചുഗീസ് നേവി രക്ഷപെടുത്തി ഹെലികോപ്ടർ മാർഗം ഫയാൽ ദ്വീപിലെത്തിച്ചിരുന്നു. ഇവർക്കാർക്കും പരിക്കുകളില്ല. ഫെബ്രുവരി 23ന് യു.എസിലെ റോഡ്‌ഐലൻഡിലെ ഡേവിസ്‌വില്ലിൽ എത്തിച്ചേരേണ്ടതായിരുന്നു ഫെലിസിറ്റി ഏയ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |