വെഞ്ഞാറമൂട്: പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചൽ പ്രദേശത്തിന്റെ പൂർവകാല ഖ്യാതിയും പ്രൗഡിയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുമായി കളമച്ചലിലെ കൈത്തറി മേഖല. ഒരു കാലത്ത് ജില്ലയിലെ പ്രധാന കൈത്തറി വ്യവസായ കേന്ദ്രമായിരുന്നു കളമച്ചൽ. അക്കാലത്ത് അഞ്ഞൂറോളം കൈത്തറി തൊഴിലാളികൾ ഇവിടുണ്ടായിരുന്നു. എന്നാൽ ക്രമേണ കൈത്തറിരംഗത്ത് സാങ്കേതികവിദ്യ കടന്നുവന്നതോടെ ഇതിൽ പരിജ്ഞാനമില്ലാത്ത തൊഴിലാളികൾ മറ്റുപല മേഖലകളിലേക്കും തിരിഞ്ഞു. എന്നാൽ ഇപ്പോൾ കളമച്ചൽ കൈത്തറിയുടെ സമഗ്രവികസനം ലക്ഷ്യംവച്ച് ഭരണസമിതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച രണ്ട് കോടി രൂപയുടെ കൈത്തറി ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. ഇതിലേക്കായി മൊത്തം അനുവദിക്കുന്ന 195 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 185 ലക്ഷം രൂപ കേന്ദ്രവിഹിതവും ശേഷിച്ച തുക ഗുണഭോക്താക്കളുടെ വിഹിതവുമായിരിക്കും. മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യം വച്ചിരിക്കുന്ന ക്ലസ്റ്റർ പ്രവർത്തനങ്ങളുടെ ആദ്യ വർഷ വിഹിതമായി കളമച്ചൽ കൈത്തറിക്ക് ഇതിനകം 91 ലക്ഷം രൂപ സംസ്ഥാന കൈത്തറി ഡയറക്ടറുടെ അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്. നെയ്ത്തിലും അനുബന്ധ തൊഴിലുകളിലുമായി ഏർപ്പെട്ടിരിക്കുന്ന ആനച്ചൽ, കളമച്ചൽ കൈത്തറി സംഘങ്ങളിലെ 270 ഓളം കൈത്തറി തൊഴിലാളി കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറും.
ക്ലസ്റ്റർ പ്രോജക്ട് പദ്ധതി
തൊഴിലാളികൾക്ക് ആവശ്യമായ നെയ്ത്ത് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 15.6 ലക്ഷം രൂപ.
നിലവിലുള്ള തറികളുടെ നവീകരണത്തിന് 16 ലക്ഷം രൂപ.
പുതിയ 60 തറികൾ നിർമ്മിക്കുന്നതിനായി 19.2 ലക്ഷം രൂപ.
യന്ത്രവത്കൃത ചർക്കകൾക്കായി 3.2 ലക്ഷം രൂപ.
യന്ത്രവത്കൃത വാർപ്പിംഗ് മെഷീനായി 1.5 ലക്ഷം രൂപ.
സോളാർ പാനൽ സ്ഥാപിക്കുന്നതിനായി 17.25 ലക്ഷം രൂപ.
35 തൊഴിലാളികൾക്ക് പണിപ്പുര തീർക്കാൻ 42 ലക്ഷം രൂപ.
കൂടാതെ 25 ലക്ഷം രൂപ ചെലവിൽ പൊതുവായ പണിപ്പുരയും
10 ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും സ്ഥാപിക്കും.
തൊഴിലാളികൾക്ക് മികച്ച തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുള്ള
അവസരവും പ്രോജക്ടിൽ വിഭാവന ചെയ്യുന്നുണ്ട്.
പ്രോജക്ട് കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന് ടെക്സറ്റൈൽസ് ഡിസൈനറെയും
ക്ലസ്റ്റർ ഡെവലപ്മെന്റ് എക്സിക്യുട്ടീവിനെയും നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |