SignIn
Kerala Kaumudi Online
Saturday, 20 April 2024 6.03 AM IST

സെലെൻസ്‌കി അഥവാ അവരുടെ എം.ജി.ആർ

ukraine

ലെനിന്റെയും പുട്ടിന്റെയും ആദ്യ പേരു തന്നെയാണ് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയുടേതും. വ്ളാഡിമിർ എന്ന് അദ്ദേഹം യുക്രെയിൻ ഭാഷയിൽ എഴുതുമ്പോൾ വൊളാഡിമിർ എന്ന് ആകുമെന്നു മാത്രം. അതൊഴികെ റഷ്യൻ നേതാക്കന്മാരുമായി അദ്ദേഹത്തിന് ഒരു സാമ്യവുമില്ല. എന്നാൽ യുക്രെയിനിൽ,​ റഷ്യൻ ഭാഷ സംസാരിക്കുന്ന പ്രദേശത്ത് ജനിച്ചു വളർന്നതുകൊണ്ട് റഷ്യയുമായി നല്ല ബന്ധം പുലർത്തണമെന്ന് ബാല്യത്തിൽത്തന്നെ അദ്ദേഹം ആഗ്രഹിച്ചു.

നിയമബിരുദം നേടിയതിനു ശേഷം ഒരു ഹാസ്യനടനായാണ് സെലെൻസ്കി രംഗത്തു വന്നത്. സിനിമകളും കാർട്ടൂണുകളും ടിവി സീരിയലുകളും നിർമ്മിക്കുന്ന ഒരു കമ്പനി സ്ഥാപിക്കുകയും ജനപ്രീതി നേടിയ ധാരാളം ചിത്രങ്ങൾ നിർമ്മിക്കുകയും അതിലെല്ലാം അഭിനയിക്കുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം അഭിനയിച്ച ഒരു സീരിയലിന്റെ പേര് 'ജനങ്ങളുടെ സേവകൻ" (സെർവന്റ് ഒഫ് ദ പീപ്പിൾ)​ എന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ വേഷങ്ങളും നന്മയുടെ നിറകുടങ്ങളായ കഥാപാത്രങ്ങളായിരുന്നു. യുക്രെയിൻ പ്രസിഡന്റിന്റെ വേഷത്തിലും പാവങ്ങളുടെ സുഹൃത്തും നീതിമാനുമായ ഒരു നേതാവിന്റെ പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയപ്പോൾ അതിനും 'ജനങ്ങളുടെ സേവകൻ" എന്നു തന്നെ പേരു നല്കി,​ സെലെൻസ്കി.

.

അഭിനേതാവിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയവരിൽ അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടനും മലയാളിയുമായ എം.ജി. രാമചന്ദ്രനെയാണ്. സൽസ്വാഭാവിയും പാവങ്ങളുടെ സുഹൃത്തുമായാണ് അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചത്. അതുകൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് വലിയ അംഗീകാരം ലഭിക്കുകയും ചെയ്തു. സമാനമായിരുന്നു,​ ജയലളിതയുടെ ജീവിതവും രാഷ്ട്രീയവും.

സെലെൻസ്കി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തപ്പോൾ സ്വന്തം സിനിമാവേഷങ്ങൾ അദ്ദേഹത്തെ സഹായിച്ചു. ആദ്യ അങ്കത്തിൽത്തന്നെ അദ്ദേഹം വലിയ വിജയം നേടുകയും ചെയ്തു. എം.ജി.ആറിനെപ്പോലെ തന്നെ,​ ഭരണകാലത്തും അദ്ദേഹം ജനങ്ങളുടെ സേവകനായി തുടർന്നു. കോടീശ്വരന്മാരുടെ ധനവും പ്രതാപവും അവസാനിപ്പിച്ച് പാവങ്ങൾക്കു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തു.

സെലെൻസ്‌കി ഒരു റഷ്യാ വിരോധി ആയിരുന്നില്ല. എന്നാൽ യുക്രെയിൻ വികസിപ്പിക്കണമെങ്കിൽ യൂറോപ്യൻ യൂണിയനിലും നേറ്റോയിലും ചേരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത് പുട്ടിന്റെ കണക്കുകൂട്ടലിന് എതിരായതു കൊണ്ടാണ് പുട്ടിനും സെലെൻസ്‌കിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സെലെൻസ്‌കി ശ്രമിച്ചെങ്കിലും യുക്രെയിൻ പാശ്ചാത്യ ക്യാമ്പിലേക്കു മാറുന്നു എന്നത് പുട്ടിന് തലവേദനയായിത്തീർന്നു.

അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായപ്പോൾ സെലെൻസ്‌കിയെ അധികാരത്തിൽ നിന്നു മാറ്റണമെന്നത് പുട്ടിന്റെ അജൻഡയായി മാറുകയായിരുന്നു. പുട്ടിന്റെ പല വാദങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും യുക്രെയിനിൽ ഭരണമാറ്റം എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിത്തീർന്നു. യുക്രെയിൻ നേറ്റോയിൽ പ്രവേശിച്ചാൽ മാത്രമേ യുദ്ധം ചെയ്യൂ എന്ന് ആവർത്തിച്ചു പറഞ്ഞ പുട്ടിൻ ഒടുവിൽ യുക്രെയിനെ ആക്രമിക്കുകയും ചെയ്തു.

ലോകത്തെ മുഴുവൻ അതിശയിപ്പിക്കുന്ന തരത്തിലാണ് സെലെൻസ്‌കി റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. യുദ്ധമുഖത്തു നിന്ന് യുദ്ധത്തിലേർപ്പെടുകയും,​ യുദ്ധം ചെയ്യാൻ സാധാരണക്കാരോട് ആവശ്യപ്പെടുകയും ചെയ്തു,​ അദ്ദേഹം. ഒപ്പം,​ അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും സഹായം തേടി. മാത്രമല്ല,​ റഷ്യയുമായി ചർച്ചകൾ നടത്തുന്നതിനും അദ്ദേഹം തയ്യാറായി. റഷ്യ പെട്ടെന്നു വിജയിക്കുമെന്നുള്ള പ്രതീക്ഷ മാറുകയും യുദ്ധം തു‌ടരുകയും ചെയ്യുന്നത് സെലെൻസ്കിയുടെ വ്യക്തിപ്രഭാവം കാരണമാണ്. എന്നാൽ യുക്രെയിനിൽ ഭരണമാറ്റമുണ്ടാക്കാതെ പിന്മാറാൻ റഷ്യ തയ്യാറാവില്ല. അവരെ ഇനിയും ദിവസങ്ങളോളം ചെറുത്തു നിറുത്താൻ യുക്രെയിനിന് കഴിയുകയുമില്ല.

അതിനാൽ സെലെൻസ്കി പുട്ടിനോട് സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടും. എന്നാലും ചരിത്രത്തിൽ അദ്ദേഹത്തിനു ലഭിക്കുന്ന സ്ഥാനം ഒരു ധീരനായ നേതാവിന്റെയും പ്രഗത്ഭനായ, തന്ത്രശാലിയായ ഭരണാധികാരിയുടേതും ആയിരിക്കും. യുക്രെയിന്റെ ദേശീയത്വത്തിന്റെയും ധൈര്യത്തിന്റെയും പ്രതിബിംബമായി സെലെൻസ്കി മാറിക്കഴിഞ്ഞിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.