രൂപീകരണം ഇന്ന് സമ്മേളനത്തിൽ
എം.വി. ജയരാജനും സീമയ്ക്കും സാദ്ധ്യത
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രൂപീകരണം ഇന്ന് സംസ്ഥാന സമ്മേളനത്തിലുണ്ടാകും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാവും സെക്രട്ടറിയെയും സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുക്കുക.
സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരുമെന്നുറപ്പായി. അതേസമയം സെക്രട്ടേറിയറ്റിൽ അഞ്ച് പുതുമുഖങ്ങൾ വന്നേക്കും. അംഗബലം പതിനാറിൽ നിന്ന് പതിനേഴായും ഉയർത്തും.
സാധാരണ, സമ്മേളനം കഴിഞ്ഞാണ് സെക്രട്ടേറിയറ്റ് രൂപീകരിക്കുക. സി.പി.എമ്മിന്റെ സമീപകാല സമ്മേളന ചരിത്രത്തിൽ ആദ്യമാണിത്. പതിനാറംഗ സെക്രട്ടേറിയറ്റിന് പുറമേ അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങളടക്കം 21പേർ സംസ്ഥാന സെന്ററിന്റെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
75 വയസ് പ്രായപരിധി പിന്നിട്ട ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, എം.എം. മണി, പി. കരുണാകരൻ എന്നിവർ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകും. പകരം എം.വി. ജയരാജൻ, ടി.എൻ. സീമ, വി.എൻ. വാസവൻ, ഗോപി കോട്ടമുറിക്കൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. തിരുവനന്തപുരത്തു നിന്നുള്ള മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ എം. വിജയകുമാർ, കൊല്ലത്തു നിന്ന് ജെ. മേഴ്സിക്കുട്ടി അമ്മ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.
വിഭാഗീയത അവസാനിച്ച സാഹചര്യത്തിലാണ് ഇക്കുറി ജില്ലാ സമ്മേളനങ്ങളിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണവുമുണ്ടായത്. അതേനില സ്വീകരിക്കണമെന്ന നിർദ്ദേശപ്രകാരമാണ് ഇന്ന് സമ്മേളനത്തിൽ വച്ചുതന്നെ സെക്രട്ടേറിയറ്രും രൂപീകരിക്കുന്നത്.
സെക്രട്ടേറിയറ്റ് രൂപീകരണം ഇന്നുണ്ടാകുമോയെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, പുതുതായി വരുന്ന സംസ്ഥാനകമ്മിറ്റിയാണ് അക്കാര്യം തീരുമാനിക്കുക എന്നായിരുന്നു കോടിയേരിയുടെ മറുപടി. പാർട്ടി സംസ്ഥാന സെന്റർ കുറച്ചുകൂടി കാര്യക്ഷമമാക്കാൻ നിർദ്ദേശമുണ്ട്. കുറച്ചുപേർ കൂടി പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. വികസന നയരേഖയിന്മേൽ ഇന്നലെ നടന്ന ചർച്ചയ്ക്ക് ഇന്നു രാവിലെ മുഖ്യമന്ത്രി മറുപടി പറഞ്ഞ ശേഷമാകും പുതിയ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും രൂപീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |