ന്യൂഡൽഹി:കേരളത്തിലും,ഡൽഹിയിലെ കേരള ഹൗസിലുമിരുന്ന് ചിലർ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ നിറുത്തണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭ്യർത്ഥിച്ചു.
രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ബുദ്ധിമുട്ടുമ്പോൾ എംബസിയുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാനും തങ്ങളാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വരുത്താനും ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങൾ വിപരീതഫലമാണ് ഉണ്ടാക്കുക.
രക്ഷാദൗത്യത്തിൽ ഇന്ത്യൻ എംബസിക്ക് വീഴ്ച്ച പറ്റിയെന്ന മന്ത്രി എ.കെ ശശീന്ദ്രന്റ പ്രസ്താവന നിരുത്തരവാദിത്വമാണ്. .
വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാ സമിതി യോഗത്തിൽ എല്ലാ അംഗങ്ങളും ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ചർച്ചകളിലൂടെയും സമവായത്തിലൂടെയും സംഘർഷത്തിന് പരിഹാരമുണ്ടാക്കാനുള്ള നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ന് 22
വിമാനങ്ങളെത്തും
യുക്രെയിനിൽ നിന്ന് വിദ്യാർത്ഥികളുമായി ഇന്ന് 22 വിമാനങ്ങൾ ഡൽഹിയിലും മുംബയിലുമായി എത്തിച്ചേരുമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികളുമായി 19 വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. അതിർത്തി കടന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെത്തിയവരും ഫെബ്രു.24 ന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയവരുമടക്കം 17,000ത്തിലധികം പേർ യുക്രെയിൻ വിട്ട് കഴിഞ്ഞു.
സുമിയിലും കാർക്കിവിലും ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണ്. ഈ രക്ഷാദൗത്യം പുർണ്ണമായും ഏകോപിപ്പിക്കുന്നത് വിദേശകാര്യ വകുപ്പാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |