തിരുവനന്തപുരം: പുറത്താക്കിയ പബ്ലിക് റിലേഷൻസ് ഓഫീസറെ തിരിച്ചെടുക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് മറികടക്കാൻ ,ആ തസ്തിക തന്നെ ഇല്ലാതാക്കിയതായി കലാമണ്ഡലം വൈസ്ചാൻസലർ ടി.കെ.നാരായണൻ സർക്കാരിന് കത്ത് നൽകി. . ഇതറിഞ്ഞ ഗവർണർ,വൈസ്ചാൻസലർ തിങ്കളാഴ്ച രാജ്ഭവനിലെത്തി വിശദീകരണം നൽകാൻ വൈസ്ചാൻസലറോട് നിർദ്ദേശിച്ചു. ചാൻസലറായ തനിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത കലാമണ്ഡലം വി.സിക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാരിനോട് ഗവർണർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
2016 ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ സർവകലാശാല അമേരിക്കയിൽ നടത്തിയ പരിപാടിയുടെ മുഴുവൻ പണവും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ആർ.ഒ ആയിരുന്ന ആർ.ഗോപീകൃഷ്ണനെ 2017ൽ വി.സി സസ്‌പെൻഡ് ചെയ്തത്. പരിപാടിയുടെ ടൂർ കോ-ഓർഡിനേറ്റർ പി.ആർ.ഒയായിരുന്നു. നഷ്ടമായ തുകയും പലിശയും പി.ആർ.ഒ സ്വന്തം നിലയ്ക്ക് സർവകലാശാലയ്ക്ക് നൽകിയിട്ടും സസ്പെൻഡ് ചെയ്തു. പിന്നീട് പുറത്താക്കുകയും ചെയ്തു.
ഇതേത്തുടർന്ന് പി.ആർ.ഒ ഗവർണർക്ക് പരാതി നൽകി. ഹിയറിംഗ് നടത്തിയ ശേഷം പി.ആർ.ഒയെ തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടു. കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഗവർണർക്ക് ഇടപെടാൻ അധികാരമില്ലെന്ന് വി.സി വാദിച്ചതോടെ, ഗവർണർ സർക്കാരിനോട് അഭിപ്രായം തേടി. ഗവർണർക്ക് ഇടപെടാൻ അധികാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് ,പി.ആർ.ഒയെ തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടത്. ഇതിനെതിരായ വൈസ് ചാൻസലറുടെ ഹർജിയിൽ, ഗവർണറുടെ ഉത്തരവ് 2020 ഏപ്രിൽ ഏഴിന് ഹൈക്കോടതി സ്റ്റേ ചെയ്തു. കലാമണ്ഡലം ഭരണസമിതിയിൽ ആലോചിച്ചെങ്കിലും, വിഷയം സർക്കാരുമായി വൈസ് ചാൻസലർ ആലോചിച്ചിരുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ വൈസ് ചാൻസലറെ തള്ളിപ്പറഞ്ഞിരുന്നു. സർക്കാർ ആവശ്യപ്പെട്ടിട്ടും, ആറ് മാസം കഴിഞ്ഞാണ് വി.സി കേസ് പിൻവലിച്ചത്.
വൈസ്ചാൻസലർ ടി.കെ.നാരായണൻ കാലിക്കറ്റിലെ സംസ്കൃതം പ്രൊഫസറായി സ്ഥാനക്കയറ്റം നേടിയത് ചട്ടവിരുദ്ധമായാണെന്ന ആക്ഷേപം രാജ്ഭവൻ അന്വേഷിക്കുന്നുണ്ട്. മറ്റൊരു അദ്ധ്യാപകന്റെ സ്ഥാനക്കയറ്റം തട്ടിയെടുത്തെന്നാണ് ആക്ഷേപം. സ്ഥാനക്കയറ്റത്തിനെതിരായ കേസിൽ വി.സിക്കെതിരെയുള്ള കോടതി ഉത്തരവും പരിശോധിക്കുന്നുണ്ട്. സിൻഡിക്കേറ്റിലെ സ്വാധീനമുപയോഗിച്ച് സ്ഥാനക്കയറ്റം നേടിയെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |