കണ്ണൂർ: ഹൈസ്‌കൂളിനെയും ഹയർ സെക്കൻഡറിയെയും ലയിപ്പിക്കാനുള്ള ഇടതുപക്ഷ അജണ്ട യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) 31-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി കലുഷിതമായ പൊതുവിദ്യാഭ്യാസവുമായി ഏകീകരിക്കാനുള്ള നീക്കം രാഷ്‌ട്രീയതാത്പര്യമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ സർക്കാർ ഇടതുപക്ഷ രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മികവ് ഇടതുപക്ഷ സർക്കാരിന്റെ പരിഷ്‌കരണങ്ങൾ തകർക്കും.
ഫോക്കസ് ഏരിയകൾക്കുപുറമേ നിന്ന് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ തീരുമാനം വിദ്യാർത്ഥികളെ സമ്മർദത്തിലാക്കും. അശാസ്ത്രീയമായ മൂല്യനിർണയ പരിഷ്‌കരണത്തിലൂടെ റീവാല്യുവേഷനുകൾ വർദ്ധിക്കും. അദ്ധ്യാപകരെ ശത്രുപക്ഷത്ത് നിറുത്തുന്ന വിദ്യാഭ്യാസ മന്ത്റിയുടെ നിലപാട് വികലമായ വീക്ഷണമാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എൽ.എ, ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപകർക്കുള്ള എ.എച്ച്.എസ്.ടി.എ പുരസ്‌കാരങ്ങളും, വിവിധനേട്ടങ്ങൾക്ക് അർഹരായ അദ്ധ്യാപകർക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരെയും സമ്മേളനം ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |