ആലപ്പുഴ : വിരിഞ്ഞു നിൽക്കുന്ന വിവിധയിനം പൂക്കൾ, കുലച്ച വാഴകൾ, വിളവെടുക്കാറായ പച്ചക്കറികൾ, കണ്ണിന് കാഴ്ചയൊരുക്കി അലങ്കാരച്ചെടികൾ... ഇതൊക്കെ വളർന്നു നിൽക്കുന്നത് ഒരു കൃഷിയിടത്തിലല്ല. ആലപ്പുഴ നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ്. എഫ്.സി.ഐ ഗോഡൗണിന് സമീപമുള്ള നഗരസഭയുടെ മാലിന്യ നിക്ഷേപകേന്ദ്രത്തിൽ ചീരയും പയറുമടങ്ങുന്ന പച്ചക്കറികളും കണ്ണൻ, ഞാലി, റോബസ്റ്റ, പാളയംതോടൻ തുടങ്ങി വിവിധഇനം വാഴകളിൽ കുലകളും വിളവെടുപ്പിന് പാകമായി. നഗരത്തെ മൂക്കുപൊത്തിച്ചിരുന്ന പഴയ കാലത്തെ ഓർമ്മയിലാക്കി മാലിന്യ നിക്ഷേപകേന്ദ്രങ്ങളുടെ പരമ്പരാഗത സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ആലപ്പുഴ നഗരസഭ.
എല്ലാത്തിനുമാധാരം എയ്‌റോബിക് യൂണിറ്റിലെ ജൈവവളമാണെന്ന് ജീവനക്കാരായ രത്തിനവും നവാസും പറയുന്നു. ചെണ്ടുമല്ലിയും സൂര്യകാന്തിയും പൂത്തു നിറഞ്ഞ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് പരിസരങ്ങളുമുണ്ട്. . 2013 ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ഡോ.ടി.എം തോമസ് ഐസക്കാണ് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ ആലപ്പുഴയ്ക്ക് പരിചയപ്പെടുത്തിയത്. കാലപ്പഴക്കത്താൽ കേടുവന്ന യൂണിറ്റുകൾ പുനർ നിർമ്മിച്ചു വരികയാണ് ഇപ്പോൾ. ഇവിടങ്ങളിൽ വെർട്ടിക്കൽ ഗാർഡനുകളും പച്ചക്കറി തോട്ടവുമുണ്ട്.
37 സെന്ററുകൾ
304 എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ
1800 : പ്രതിവർഷം എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിലൂടെ1800 ടൺ ജൈവമാലിന്യം സംസ്‌കരിക്കുന്നു.
പുതിയ 6 സെന്ററുകൾ
6 പുതിയ എയ്‌റോബിക് സെന്ററുകൾ നിർമ്മിച്ചു വരികയാണ്. ഓരോ വീടിന്റേയും അര കിലോമീറ്റർ ചുറ്റളവിൽ ഒരു എയ്റോബിക് കമ്പോസ്റ്റ് സെന്റർ എന്ന ലക്ഷ്യത്തോടൊപ്പം നഗരത്തിലെ അരലക്ഷം ഭവനങ്ങളിൽ 90% സബ്‌സിഡിയോടെ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.
നഗരസഭയുടെ അഭിമാന പദ്ധതിയായ നിർമ്മല ഭവനം,നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ എന്ന പദ്ധതി പ്രകാരം അടുത്ത ഗാന്ധിജയന്തി ദിനത്തോടെ നഗരം സമ്പൂർണ്ണ ശുചിത്വ പദവി കൈവരിയ്ക്കും
- സൗമ്യരാജ്, നഗരസഭ അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |