കൊച്ചി: സംസ്ഥാന സമ്മേളന വേദിയിലെ ബേബിയാണ് ബി. അനുജ. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. ഇന്നലെ കേരളകൗമുദിയുടെ ഒന്നാം പേജിൽ വന്ന ചിത്രം അനുജയെ സമ്മേളനത്തിലും നാട്ടിലും പ്രശസ്തയാക്കി. ഇരുപതുകാരിയായ അനുജ ബാലസംഘം എറണാകുളം ജില്ലാ പ്രസിഡന്റ് എന്ന നിലയിലാണ് പ്രതിനിധിയായത്.
മഹാരാജാസ് കോളേജിലെ ബി.എ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്. എളമക്കര പെരുമ്പോട്ട ബ്രാഞ്ച് കമ്മിറ്റിയംഗം.
ആറാം വയസിൽ ബാലസംഘം അംഗമായാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ്. മഹാരാജാസ് കോളേജിലുൾപ്പെടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സമരമുഖങ്ങളിൽ സജീവസാന്നിദ്ധ്യമാണ്.
പ്ളസ് ടുവിന് ഫുൾ എ പ്ളസ് വാങ്ങിയാണ് വിജയിച്ചത്. ഡിഗ്രി പരീക്ഷയിലും നല്ല മാർക്കുണ്ട്. ഇതേ വിഷയത്തിൽ തന്നെ പി. ജിയിൽ പഠനം തുടരാനാണ് തീരുമാനം. നല്ല ഗായിക കൂടിയാണ് അനുജ. സമ്മേളനത്തിന്റെ സ്വാഗതഗാന സംഘത്തിലും അംഗമായിരുന്നു.
എറണാകുളം എളമക്കര സ്വാമിപ്പടി റോഡ് അരുണം വീട്ടിൽ പത്തനംതിട്ട സ്വദേശി ബാബുവിന്റെയും പാലക്കാട്ടുകാരി ബിജുവിന്റെയും രണ്ടാമത്തെ മകളാണ്. ചേച്ചി അനാർഷ പി.ജി. വിദ്യാർത്ഥിനിയും ഐ.ടി ജീവനക്കാരിയുമാണ്. ഓഫ്സെറ്റ് പ്രിന്റിംഗ് രംഗത്താണ് ബാബു. അമ്മ ബിജു എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘം ജീവനക്കാരി. അനുജയുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം നിരീശ്വരവാദികളാണ്. ബാബു യുക്തിവാദ പഠനകേന്ദ്രത്തിന്റെ പ്രധാനപ്രവർത്തകനായിരുന്നു. മഹിളാസംഘം ഏരിയാ കമ്മിറ്റിയംഗവും വില്ലേജ് പ്രസിഡന്റുമാണ് അമ്മ.
മുതിർന്ന നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ്. പുതിയ അനുഭവം. അംഗീകാരം. മുതിർന്ന നേതാവായ ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെയുള്ളവരെ പരിചയപ്പെടാനായി.
- അനുജ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |