കൊച്ചി: പ്രാദേശികമായി ചില ജില്ലകളിൽ ഉരുൾപൊട്ടുന്ന വിഭാഗീയതയെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രവർത്തന റിപ്പോർട്ടിന്മേൽ കഴിഞ്ഞ ദിവസം നടന്ന പ്രതിനിധി ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
വിഭാഗീയതയുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ടെന്നതിന്റെ സൂചനയാണ് പാലക്കാട്, ആലപ്പുഴ ജില്ലകളിൽ കണ്ടുവരുന്ന പ്രവണതകളെന്ന കൃത്യമായ സൂചനയാണ് കോടിയേരി മറുപടിപ്രസംഗത്തിൽ നൽകിയത്. അത് പൂർണമായും തുടച്ചുനീക്കണം. വിഭാഗീയതയുടെ തുരുത്തുകൾ പ്രാദേശികമായി ചില ജില്ലകളിൽ അവശേഷിക്കുന്നുവെന്ന് പ്രവർത്തനറിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.
പൊലീസിലെ പ്രശ്നങ്ങൾ പരിഹരിക്കും. മണൽ മാഫിയക്ക് വേണ്ടി ആരും ഇടപെടരുത്. ഭരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ ഇടപെടരുത്. ഐ.എ.എസുകാരിൽ ചില പ്രശ്നക്കാരുണ്ടെന്നും അവരെ തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി.
കാർഷിക മേഖലയിൽ തൊഴിൽസേന വേണം
കാർഷികമേഖലയിൽ തൊഴിൽസേന രൂപീകരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയിന്മേൽ നടന്ന ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ സംഭരിക്കാനും വിപണനം നടത്താനും പ്രത്യേക സംവിധാനമുണ്ടാകണം. പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് പട്ടയം കൊടുത്ത് അവരുടെ സുരക്ഷയുറപ്പാക്കണം. വന്യജീവി ആക്രമണം തടയാനായി പ്രത്യേക സംവിധാനമുണ്ടാക്കണം. വികസനനയരേഖ സമയബന്ധിതമായി നടപ്പാക്കാനായി പ്രത്യേക കലണ്ടർ തയ്യാറാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ് വിപുലീകരിച്ചത് പ്രധാന നേട്ടം
ഇടതുജനാധിപത്യമുന്നണി വിപുലീകരിച്ചതാണ് കഴിഞ്ഞ പ്രവർത്തനകാലയളവിലെ പ്രധാനനേട്ടമെന്ന് പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടതായി കോടിയേരി അറിയിച്ചു. മാക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തെ ദുർബലപ്പെടുത്താനായത് പ്രധാന നേട്ടമാണ്. ഇനി സി.പി.എമ്മിന്റെ ബഹുജനപിന്തുണ കൂട്ടുന്നതിനാണ് പ്രവർത്തനം കേന്ദ്രീകരിക്കേണ്ടത്. വലതുപക്ഷ, വർഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും ചേർന്നുള്ള വിശാലമുന്നണി രൂപപ്പെടുന്നതിനെ തുറന്നുകാട്ടണം.ഭാഷാന്യൂനപക്ഷ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പാർട്ടിയിടപെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |