കൊച്ചി: മിൽമ തിരുവനന്തപുരം യൂണിയൻ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിനു നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കാലാവധി കഴിഞ്ഞിട്ടും തുടരുന്നതു ചോദ്യം ചെയ്ത് തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശും കൊല്ലം ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘവും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പുതിയ അംഗങ്ങളെ എൻറോൾ ചെയ്യുന്നതും, തിരഞ്ഞെടുപ്പു തീരുമാനിച്ച ശേഷം അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാനൊരുങ്ങുന്നതും, കോടതിയുത്തരവു ലംഘിച്ച് ജീവനക്കാർക്ക് പ്രൊമോഷൻ നൽകുന്നതും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗത്വം നൽകുന്നവർക്ക് വോട്ടവകാശം ഉണ്ടാവില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി.
തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ പാരിതോഷികങ്ങൾ അനുവദിക്കാനാവില്ല. ഇലക്ഷൻ കഴിയുന്നതുവരെ ഇതു നീട്ടിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതിയുത്തരവ് ലംഘിച്ച് ജീവനക്കാർക്ക് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കെതിരെ കോടതിയലക്ഷ്യക്കേസ് നിലവിലുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. തുടർന്ന് ഹർജി മേയ് 18 നു പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ക്ഷീരസംഘങ്ങളാണ് മിൽമ തിരുവനന്തപുരം യൂണിയനിൽ ഉൾപ്പെടുന്നത്. 14 അംഗങ്ങളാണ് ബോർഡിലുള്ളത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മാസത്തിനകം ജനറൽ ബോഡി വിളിക്കാൻ കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനറൽ ബോഡി ചേർന്ന് മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പു നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യമുൾപ്പെടെ ചൂണ്ടിക്കാട്ടി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജിക്കാർക്കു വേണ്ടി അഡ്വ. പി.എൻ. മോഹനൻ ഹാജരായി.
തിരഞ്ഞെടുപ്പിന് സജ്ജം: എൻ. ഭാസുരാംഗൻ
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമായതായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി നിർദ്ദേശം.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി പ്രകാരം, മുൻ ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് ഇനി മത്സരിക്കാനാവില്ലെന്ന് ഭാസുരാംഗൻ പ്രസ്താവനയിൽ പറഞ്ഞു. ക്ഷീരമേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നിയമഭേദഗതികൾ എറണാകുളം, മലബാർ യൂണിയനുകൾ യഥാസമയം അംഗീകരിച്ച് നിയമാവലിയിൽ ഉൾപ്പെടുത്തിയെങ്കിലും തിരുവനന്തപുരം മേഖലാ യൂണിയൻ ഇതിന് കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 27 ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെർച്വലായി നടത്തിയ പൊതുയോഗത്തിൽ അംഗസംഘം പ്രസിഡന്റുമാർ ബൈലോ ഭേദഗതി ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിനാലാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഥാസമയം പൊതുയോഗമോ തിരഞ്ഞെടുപ്പോ നടക്കാതെ ഭരണസ്തംഭനമുണ്ടായ സാഹചര്യത്തിൽ സ്ഥാനമേറ്റ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ പുരോഗതിക്കായി ഒട്ടേറെ നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്നും ക്ഷീര കർഷകർക്കും പ്രാഥമിക സംഘങ്ങൾക്കും അർഹമായ ആനുകൂല്യങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഭാസുരാംഗൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |