തിരുവനന്തപുരം:കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വഴി തെളിയുന്നു. കണ്ണൂരിൽ നിന്ന് തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി ചർച്ച നടത്തും.രാവിലെ യു.ഡി.എഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സത്യഗ്രഹ സമരത്തിന് ശേഷമാവും ചർച്ച.
പുനഃസംഘടനയ്ക്ക് വ്യക്തിപരമായ മെരിറ്റ് മാനദണ്ഡമാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുധാകരൻ. തന്റെ ചെലവിൽ സംഘടനയിൽ പുതിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രശ്നങ്ങൾ സങ്കീർണ്ണമായി നീളുന്നത് ഹൈക്കമാൻഡിന്റെ നീരസത്തിന് കാരണമാവും. അതു കൊണ്ടാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ പ്രതിപക്ഷ നേതാവും മുൻകൈ എടുക്കുന്നത്. സുധാകരൻ എത്രത്തോളം അയയുമെന്നതിനെ ആശ്രയിച്ചാവും ചർച്ചയുടെ ഫലം.
അടൂർ പ്രകാശ് എം.പി, എ.പി.അനിൽകുമാർ, വി.എസ്.ശിവകുമാർ തുടങ്ങിയവർ ഇന്നലെ സുധാകരനുമായി സംസാരിച്ചിരുന്നു. കെ.മുരളീധരനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടുതൽ അടുത്തതും ,സംസ്ഥാനത്ത് പാർട്ടിയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണെന്ന് ചെന്നിത്തല പ്രതികരിച്ചതും സുധാകരന്റെ നിലപാടിന് പിന്തുണയാവും. വി.ഡി.സതീശൻ-കെ.സി വേണുഗോപാൽ സഖ്യത്തിൽ പുതിയൊരു വിഭാഗം രൂപം കൊള്ളുന്നുവെന്ന സംശയമാണ് സുധാകരനെ അലോസരപ്പെടുത്തുന്നത്. എന്നാൽ സംഘടനയിൽ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് ഇന്നലെ സതീശൻ ആവർത്തിച്ചിട്ടുണ്ട്.പുനഃസംഘടനാ നടപടികൾക്ക് ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത വിലക്ക് സുധാകരനെ വിഷമിപ്പിച്ചു കാണുമെന്ന അഭിപ്രായമാണ് കെ.മുരളീധരൻ പ്രകടിപ്പിച്ചത്. സുധാകരന്റെ നിലപാടിനെ പിന്തുണയ്ക്കും വിധമാണ് കഴിഞ്ഞ ദിവസങ്ങളിലെ മുരളീധരന്റെ നിലപാട്.
ചെന്നിത്തലയും മുരളീധരനും സുധാകരന്റെ നിലപാടുകളോട് യോജിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, ഉമ്മൻചാണ്ടിയുടെ പിന്തുണ നേടാൻ കെ.സി.വേണുഗോപാലുമായി ബന്ധപ്പെട്ട ക്യാമ്പ് ശ്രമിക്കുന്നുവെന്നും കേൾക്കുന്നു. ആരുടെയും അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും, പുനഃസംഘടനയിൽ നിന്ന് പിന്നോട്ടു പോകാനില്ലെന്നുമാണ് സുധാകരന്റെ നിലപാട്.
ഗ്രൂപ്പിലായാൽ ഇനി സ്ഥാനത്ത് ഉണ്ടാകില്ല: വി.ഡി. സതീശൻ
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാദ്ധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, കേരളത്തിൽ ഒരു ഗ്രൂപ്പ് രൂപീകരണവും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ലെന്ന് കോൺഗ്രസ് പ്രവർത്തകരോട് ഉറപ്പിച്ചു പറയുന്നു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും താൻ ഉണ്ടാകില്ല.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചിലർ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിഹരിക്കാൻ എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ് അന്തിമ തീരുമാനമെടുക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച പൂർത്തിയാക്കി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കും.
പണിയില്ലാത്തവർ ഉണ്ടാക്കുന്ന പണി
മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഗ്രൂപ്പുണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. അവിടെ ആർക്കും ഏകാധിപത്യമില്ല. സംഘർഷമോ ഭിന്നതയോ ഇല്ലാതെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷനും ചേർന്ന് കേന്ദ്ര നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കും.
വാർത്തകൾ നൽകാൻ മാദ്ധ്യമ പ്രവർത്തകരെ എന്നും വിളിക്കുന്നത് ആരാണെന്ന് നിങ്ങൾക്കറിയാം. പണിയില്ലാത്ത ചിലരുണ്ടാക്കുന്നതാണ് ഇതെല്ലാം.
ജനങ്ങളോട് സി.പി.എം മാപ്പ് പറയണം
നിബന്ധനകളോടെ വിദേശ വായ്പയും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപവും സ്വീകരിക്കാമെന്നാണ് സി.പി.എം വികസന രേഖയിൽ പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതിനും സ്വകാര്യമേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എസ്.എഫ്.ഐക്കാരെ വിട്ട് മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതിനും സി.പി.എം മാപ്പ് പറയണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ കണ്ണൂരിൽ കലാപസമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പുണ്ടാക്കി സഖാക്കൽ കൊല്ലപ്പെട്ടതിനും മാപ്പ് പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |