മുണ്ടക്കയം: ചോറ്റിയിൽ ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുവതിയേയും കുടുംബത്തേയും അക്രമിച്ച കേസിൽ രണ്ടാംപ്രതിയായ ചോറ്റി പരപ്പിൽ അഭിജിത്ത് (മുത്തു26) നെ മുണ്ടക്കയം പൊലീസ് ഇൻസപെക്ടർ എ.ഷൈൻകുമാർ അറസ്റ്റു ചെയ്തു. സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ. ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉത്സവത്തിനെത്തിയതായിരുന്നു ഏന്തയാർ, ഞർക്കാട് വടക്കേ ചെരുവിൽ രാഖി (31) ഭർത്താവ് ഹരിമോൻ(34) പിതാവ് സോമൻ(58) എന്നിവർ. വെയിൽ ശക്തമായതോടെ രാഖി സമീപത്തെ കടയുടെ വരാന്തയിൽ വിശ്രമിക്കുന്നതിനിടയിൽ കടയുടമ വട്ടത്തറ ജയമോഹൻ (ജയൻ 48) യുവതിയോട് അശ്ലീല ചുവയിൽ സംസാരിച്ചു. ഇത് ചോദ്യം ചെയ്ത ഹരിമോൻ, സോമൻ, രാഖി എന്നിവരെ ജയമോഹനും അഭിജിത്തും ചേർന്നു മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിൽസയിലാണ്.സംഘർഷം അറിഞ്ഞ് എത്തിയ ഫ്ലൈംഗ് സ്‌ക്വാഡ് എസ്.ഐ. ലാലുവിനെയും ജയമോഹൻ അക്രമിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപെട്ടു പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഭിജിത്ത് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പോക്‌സോ കേസിൽ പ്രതിയാണന്നും പൊലീസ് അറിയിച്ചു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജയമോഹൻ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |