അടച്ചുപൂട്ടണമെന്ന് പ്രദേശവാസികളുടെ ആവശ്യം
കോഴിക്കോട്: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ആനപ്പാറ ക്വാറി എന്നന്നേക്കുമായി അടച്ചിടണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. ക്വാറിയുടെ പ്രവർത്തനം 56 ദിവസത്തേക്ക് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിലും പൂർണമായും അടച്ചിടണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. മുപ്പതു വർഷമായി ആനപ്പാറ ക്വാറിയും ക്രഷറും നാടിന്റെ സ്വൈരജീവിതം തകർത്തിരിക്കുകയാണ്. 12 ഏക്കറിലാണ് സ്വകാര്യ വ്യക്തിയുടെ ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയും കഴിഞ്ഞ് പാറ ഖനനം തോട്ടം മേഖലയിലേക്ക് നീങ്ങിക്കഴിഞ്ഞു. അനധികൃതവും അശാസ്ത്രീയമായ ഖനനം മൂലം 30 വീടുകളിൽ വിള്ളൽ വീണു. സമീപത്തെ നടുവത്തൂർ മഹാദേവ ക്ഷേത്രവും വിള്ളൽ വീണ് അപകട ഭീഷണിയിലാണ്. കുടിവെള്ളം സുലഭമായി ലഭിച്ചിരുന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമാവുകയാണ്. വെള്ളത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ക്വാറിയുടെ പ്രവർത്തനം സ്ഥിരമായി
നിർത്തണമെന്ന് ആക്ഷൻ കമ്മിറ്റി
അനധികൃതമായി പ്രവർത്തിക്കുന്ന ആനപ്പാറ ക്വാറിയുടെ പ്രവർത്തനം സ്ഥിരമായി നിർത്തണമെന്ന് ആനപ്പാറ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊലീസും രാഷ്ട്രീയ പാർട്ടികളും ക്വാറി മാഫിയയ്ക്ക് സഹായം ചെയ്യുകയാണ്. ക്വാറിക്കെതിരെ സമരം ചെയ്തവരെ ക്വാറി മാഫിയക്കാർ പൊലീസിന്റെ ഒത്താശയോടെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതിയില്ലാത്തതിനാൽ മറ്റൊരു ക്വാറിയ്ക്ക് ലഭിച്ച അനുമതി പത്രം പ്രദർശിപ്പിച്ചാണ് ക്വാറിയിൽ ഖനനം നടത്തുന്നത്. പ്രദേശത്തെ വീടുകൾക്കുണ്ടായ നാശനഷ്ടം ക്വാറി ഉടമകളിൽ നിന്ന് ഈടാക്കാൻ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രകൃതി സംരക്ഷണ സമിതി ജില്ലാ കൺവീനർ സുബീഷ് ഇല്ലത്ത്, സമരസമിതി ചെയർമാൻ പി.എം.സുകേഷ്, കെ.എം.കിഷോർ, ഗിരിജ കുപ്പേരികണ്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |