മുംബയ് : ഫോം നഷ്ടപ്പെട്ട് ടെസ്റ്റ് ടീമിന് പുറത്തായ വെറ്ററൻ താരങ്ങളായ അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വർ പുജാരയ്ക്കും ബി.സി.സി.ഐയുടെ വാർഷിക കരാറിലും തിരിച്ചടി. പൂജാരയെയും രഹാനെയെയും അഞ്ചു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡിൽനിന്ന് മൂന്ന് കോടി പ്രതിഫലമുള്ള ബി ഗ്രേഡിലേക്ക് താഴ്ത്തി. വെറ്ററൻ പേസ് ബൗളർ ഇഷാന്ത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ എന്നിവർക്കും ഡിഗ്രേഡിംഗുണ്ടായി. ഗ്രേഡ് എയിൽനിന്ന് ബിയിലേക്കാണ് ഇഷാന്ത് ശർമയെ തരംതാഴ്ത്തിയത്. ഇതുവരെ ഗ്രേഡ് ബിയിലായിരുന്ന സാഹയെ സി യിലേക്കും മാറ്റി.
പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തുള്ള ഹാർദിക് പാണ്ഡ്യയ്ക്കും വാർഷിക കരാറിൽ തിരിച്ചടി നേരിട്ടു. ഗ്രേഡ് എ കരാറിൽ ഉൾപ്പെട്ടിരുന്ന പാണ്ഡ്യയെ ഗ്രേഡ് സിയിലേക്കാണ് മാറ്റിയത്. നിലവിൽ ഏകദിന ടീമിൽ മാത്രം കളിക്കുന്ന ഓപ്പണർ ശിഖർ ധവാനും ഗ്രേഡ് സിയിലാണ്. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരും ഗ്രേഡ് സിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. മായാങ്ക് അഗർവാളും ഗ്രേഡ് ബിയിൽനിന്ന് സിയിലേക്ക് നീങ്ങി. കരാറിന്റെ ഭാഗമായിരുന്ന കുൽദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവർ പുതിയ പട്ടികയിൽ പുറത്തായി.
ഇതുവരെ ഗ്രേഡ് സിയിൽ ഉൾപ്പെട്ടിരുന്ന അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ ഗ്രേഡ് ബിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർപ്പൻ ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യർക്കും ഗ്രേഡ് ബി കരാർ ലഭിച്ചു.
പുതിയ ഗ്രേഡിംഗ് ഇങ്ങനെ
എ പ്ലസ് (പ്രതിവർഷം 7 കോടി രൂപ )
രോഹിത് ശർമ, വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുമ്ര
എ (5 കോടി രൂപ )
ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ.
ഗ്രേഡ് ബി ( 3 കോടി രൂപ): ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, അക്ഷർ പട്ടേൽ, ശാർദൂൽ താക്കൂർ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ
ഗ്രേഡ് സി ( 1 കോടി രൂപ): ശിഖർ ധവാൻ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി, യുസ്‌വേന്ദ്ര ചഹൽ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ, മായാങ്ക് അഗർവാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |