കൊച്ചി: ആഭ്യന്തര വാഹനവിപണി നേരിടുന്ന കനത്ത വില്പനനഷ്‌ടം ഫെബ്രുവരിയിലും തുടർന്നു. ഉപഭോക്താക്കളിൽ നിന്ന് വൻ ഡിമാൻഡുണ്ടായിട്ടും അതിനൊത്ത ഉത്പാദനം സാധിക്കാത്തതാണ് തിരിച്ചടി. സെമികണ്ടക്‌ടർ (മൈക്രോചിപ്പ്) ക്ഷാമവും അസംസ്കൃതവസ്തുക്കളുടെ ഉയർന്നവിലയുമാണ് ഉത്പാദനക്കുറവിന് മുഖ്യകാരണം.
13.74 ലക്ഷം
ഫെബ്രുവരിയിൽ പുതുതായി നിരത്തിലെത്തിയത് 13.74 ലക്ഷം വാഹനങ്ങളാണെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2021 ഫെബ്രുവരിയിലെ 15.13 ലക്ഷം യൂണിറ്റുകളേക്കാൾ 9.21 ശതമാനം കുറവാണിത്.
നിരാശക്കണക്കുകൾ
(കഴിഞ്ഞമാസം വിവിധ ശ്രേണികളുടെ വില്പനയും വളർച്ചാനിരക്കും)
2 വീലർ 9.83 ലക്ഷം -10.67%
3 വീലർ 38,961 +16.64%
പി.വി 2.38 ലക്ഷം -7.84%*
ട്രാക്‌ടർ 50,304 -18.87%
വാണിജ്യം 63,797 +7.41%
*കാർ, വാൻ, എസ്.യു.വി എന്നിവ ഉൾപ്പെടുന്നതാണ് പി.വി അഥവാ പാസഞ്ചർ വാഹനശ്രേണി.
ക്രൂഡും ഭീഷണി
രാജ്യാന്തര ക്രൂഡോയിൽ വില 9 വർഷത്തിന് ശേഷം ആദ്യമായി 120 ഡോളറിനടുത്ത് എത്തിയതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽവില ലിറ്ററിന് 10-15 രൂപ കൂടാനിടയുണ്ട്. ഉപഭോക്താക്കൾ വാഹനം വാങ്ങുന്ന തീരുമാനം മാറ്റാൻ ഇതിടയാക്കിയേക്കുമെന്ന ഭീതി വിപണിക്കുണ്ട്.
പുതിയ ഉയരത്തിൽ
ഇലക്ട്രിക് വാഹന വില്പന
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലവർദ്ധന, ഉയർന്ന മെയിന്റനൻസ് ചെലവ്, ഇന്ധനവിലക്കയറ്റം തുടങ്ങിയ കാരണങ്ങൾ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടാനിടയാക്കുകയാണ്. ഫെബ്രുവരിയിൽ എല്ലാ ശ്രേണികളിലുമായി ആകെ 53,929 ഇ-വാഹനങ്ങൾ വിറ്റുപോയി. എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണിത്.
2021ൽ രാജ്യത്ത് 3.13 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങൾ വിറ്റഴിഞ്ഞു; ഇത് റെക്കാഡാണ്.
കേരളത്തിനും ഇ-കുതിപ്പ്
4,189 ഇലക്‌ട്രിക് വാഹനങ്ങളാണ് 2022ൽ ഇതുവരെ കേരളത്തിൽ രജിസ്‌റ്റർ ചെയ്യപ്പെട്ടത്.
ഫെബ്രുവരിയിൽ മാത്രം 2,147 ഇ-വാഹനങ്ങൾ കേരളീയർ വാങ്ങി.
മാർച്ചിൽ ഇതിനകം രജിസ്‌ട്രേഷൻ 321 ഇ-വാഹനങ്ങൾ.
2021ൽ കേരളത്തിലെ മൊത്തം ഇ-വാഹന വില്പന 8,695 എണ്ണമായിരുന്നു; ഈവർഷം രണ്ടുമാസത്തിനിടെ തന്നെ ഇതിന്റെ പകുതിയോളം വില്പന നേടിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |