പത്തനംതിട്ട: ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ളേശം പരിഹരിക്കാൻ ഗ്രാമവണ്ടികൾ ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി നടപടികൾ തുടങ്ങി. പഞ്ചായത്തുകൾ ആവശ്യപ്പെടുന്ന എല്ലാ റൂട്ടുകളിലും ഗ്രാമ സർവീസുകൾ നടത്താൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഏപ്രിൽ ആദ്യം സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
ഗ്രാമ സർവീസുകൾ എങ്ങനെ നടത്തണമെന്ന് ജില്ലയിലെ ഡിപ്പോ അധികൃതർക്ക് ഇന്ന് രാവിലെ 10.30ന് ക്ളാസ് നൽകും. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടക്കുന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അനിൽകുമാർ സർവീസുകളെപ്പറ്റി വിശദീകരിക്കും. എട്ട് ഡിപ്പോകളിലെ എ.ടി.ഒമാരും കൺട്രോളിംഗ് ഇൻസ്പെക്ടർമാരും പങ്കെടുക്കും.
ഗ്രാമ സർവീസുകൾ നടത്തുന്ന ബസുകൾക്കുള്ള ഇന്ധനച്ചെലവ് അതാത് പഞ്ചായത്തുകൾ വഹിക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിനുള്ള ഫണ്ട് തദ്ദേശ സ്ഥാപന വകുപ്പ് അനുവദിക്കും. ഒന്നിൽ കൂടുതൽ പഞ്ചായത്തുകളിലൂടെയാണ് സർവീസ് എങ്കിൽ അത്രയും പഞ്ചായത്തുകൾ ചേർന്ന് ഇന്ധനച്ചെലവ് വഹിക്കണം.
ഗ്രാമസർവീസുകൾ ഏതൊക്കെ റൂട്ടുകളിൽ വേണമെന്നത് സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ പഞ്ചായത്തുകൾക്ക് നാളെ മുതൽ കത്തുകൾ നൽകും. ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് ഇൗ മാസം 15നകം കെ.എസ്.ആർ.ടി.സി ചീഫ് ഒാഫീസിൽ സമർപ്പിച്ച് അനുമതി നേടി സർവീസ് ആരംഭിക്കും.
ഡ്രൈവർ, കണ്ടക്ടർ നിയമനം ഉടൻ
ഗ്രാമ സർവീസുകൾ ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അടുത്തയാഴ്ച നിയമിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഡിപ്പോകളിൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങിക്കിടക്കുകയായിരുന്നു.
പത്തനംതിട്ടയ്ക്ക് 3 ജൻറം എ.സി ബസുകൾ
പത്തനംതിട്ട ഡിപ്പോയ്ക്ക് 3 ജൻറം എ.സി ലോ ഫ്ളാേർ ബസുകൾ അനുവദിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്കാണ് ബസുകൾ ലഭിച്ചത്. അടുത്തയാഴ്ച സർവീസ് ആരംഭിക്കും.
മൂന്ന് ദീർഘദൂര സർവീസുകൾ ഉടൻ
കൊവിഡിൽ മുടങ്ങിയ പത്തനംതിട്ട-മംഗളുരു, പത്തനംതിട്ട-തിരുനെല്ലി, പത്തനംതിട്ട-വഴിക്കടവ് സർവീസുകൾ ഇൗ മാസം 15ന് മുൻപ് ആരംഭിക്കും. മംഗുളുരുവിന് സൂപ്പർ ഡീലക്സ് സർവീസാണ്.
'' മുടങ്ങിക്കിടന്ന എല്ലാ സർവീസുകളും പുനരാരംഭിക്കും. ആവശ്യത്തിന് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും നിയമനം ഉടൻ നടക്കും.
തോമസ് മാത്യു, ഡി.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |