കോഴിക്കോട്: ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കു പോലും രക്ഷയില്ലാത്ത ഭരണകാലമാണ് കേരളത്തിലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിലെങ്ങും ഗുണ്ടാരാഷ്ട്രീയമാണ്. അക്രമത്തിനിരയാവുന്നത് കൂടുതലും പ്രതിപക്ഷക്കാരാണെങ്കിലും ഭരണമുന്നണി കക്ഷിക്കാർക്ക് കിട്ടുന്നതും ഒട്ടും കുറവല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലബാർ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്രെയിൻ യുദ്ധം കഴിഞ്ഞാൽ പിന്നെ വലിയ യുദ്ധം ഇവിടത്തെ പൊലീസിന്റേതും ഗുണ്ടകളുടേതുമാണ്. കല്യാണവീടുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കൊലപാതക കേന്ദ്രങ്ങളായി മാറി. ആളെ അടിച്ചുകൊന്ന് ചുമലിൽ തൂക്കി പ്രതി പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പൊലീസുകാർ പേടിച്ചു വിറച്ച് സ്റ്റേഷന്റെ വാതിലടച്ച് അകത്തിരിക്കുകയാണ്. എന്തിനാണ് ഇവിടെ ആഭ്യന്തരവകുപ്പ് ?. മുഖ്യമന്ത്രി ഈ വകുപ്പ് ഒഴിയുകയാണ് വേണ്ടത്.
കേരളം വികസന വഴിയിൽ വൻ മുന്നേറ്റം നടത്തുകയാണെന്നാണ് പറച്ചിൽ. എന്തെങ്കിലും കച്ചവടം നടത്താൻ പോലും ആരെയെങ്കിലും അനുവദിക്കുമോ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്കാർ?. ഇപ്പോൾ എല്ലാം കെ-റെയിലാണ്. രണ്ട് മണിക്കൂർ നേരത്തെ തിരുവനന്തപുരത്ത് എത്തിയിട്ട് എന്തുണ്ടാക്കാനാണ് ?. അത്ര തിടുക്കമുള്ളവർക്ക് വിമാനത്തിൽ പോകാമല്ലോ. പതിവായി സർക്കാർ പറയുന്നത് പണമില്ലെന്നാണ്. പ്ലസ്ടു അധിക ബാച്ച് ചോദിക്കുമ്പോൾ പണമില്ല, പെൻഷൻ മുടങ്ങുമ്പോഴും പണമില്ലെന്നാണ് മറുപടി. പക്ഷെ കെ-റെയിലിന് മാത്രം പണമുണ്ട്. ഇതെന്തൊരു സർക്കാരാണ് ?. ഭരണത്തുടർച്ചയുെടെ പേരിൽ ഇങ്ങനെ ജനവിരുദ്ധത പാടുണ്ടോ?.
അതിനിടയ്ക്ക്, ആരൊക്കെയോ അങ്ങോട്ട് ചെല്ലുന്നുണ്ടെന്നും ഒരു പറച്ചിലുണ്ട്. എന്തായാലും ലീഗിന്റെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.കെ. രാഘവൻ എം.പി, ടി. സിദ്ദീഖ് എം.എൽ.എ, സജി ജോസഫ്, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, അഡ്വ. കെ. പ്രവീൺകുമാർ, ഉമ്മർ പാണ്ടികശാല, ഗോവിന്ദൻകുട്ടി, എൻ. ഷംസുദ്ദീൻ, പി. ഉബൈദുള്ള, കെ. ബാലനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |