കൊച്ചി: കരാറുകാരിൽ നിന്ന് കോടികളുടെ കമ്മിഷൻ കൈപ്പറ്റിയ മൂന്ന് മിലിട്ടറി എൻജിനിയറിംഗ് സർവീസ് (എം.ഇ.എസ്) ഉന്നതരുടെ ആറര കിലോ സ്വർണം ഉൾപ്പെടെ ഏഴര കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കൊച്ചി നാവികത്താവളത്തിലെ എം.ഇ.എസ് ചീഫ് എൻജിനിയറായിരുന്ന രാകേഷ്‌കുമാർ ഗാർഗ്, സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാർ അഗർവാൾ എന്നിവരുടെ 7,47,05,700 രൂപയുടെ സ്വത്താണ് കൊച്ചിയിലെ ഇ.ഡി ഓഫീസ് കണ്ടുകെട്ടിയത്.
4,01,98,500 രൂപ പണമായും 3,45,07,200 രൂപ വിലമതിക്കുന്ന 6.636 കിലോ സ്വർണവും കൂട്ടത്തിലുണ്ട്. 2018ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മിലിട്ടറി എൻജിനീയറിംഗ് സർവീസിന്റെ നിർമ്മാണ കരാറുകാരിൽ നിന്ന് ഉത്തരേന്ത്യക്കാരായ രാകേഷ്‌കുമാർ ഗാർഗ്, പുഷ്കർ ഭാസിൻ, പ്രഭുൽ ജെയിൻ, കനാവ് ഖന്ന, സഞ്ജീവ് ഖന്ന, സുബോദ് ജെയിൻ, ചഞ്ചൽ ജെയിൻ, സഞ്ജീവ് അഗർവാൾ എന്നിവർ കരാർ തുകയുടെ ഒരു ശതമാനം വീതം കമ്മിഷൻ വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
2017ൽ ചീഫ് എൻജിനിയറായതു മുതൽ രാകേഷ്‌കുമാർ ഗാർഗും കനാവ് ഖന്ന, സഞ്ജീവ് ഖന്ന, സഞ്ജീവ് അഗർവാൾ എന്നിവരും 4,01,98,500 രൂപ പണമായും 3,45,07,200 രൂപയുടെ സ്വർണവും കമ്മിഷനായി കൈപ്പറ്റി. ഇതാണ് കണ്ടുകെട്ടിയത്. കേസിലെ മറ്റു പ്രതികൾക്കെതിരായ നടപടികൾ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |