തൃക്കാക്കര: തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനം. ഗുണ്ടാവിളയാട്ടം നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലെ ക്രമസമാധാന പ്രശനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നല്ല നടപ്പിനുള്ള ബോണ്ട് വയ്പ്പിക്കുന്നതിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ബോണ്ട് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളും സ്വീകരിക്കും.
കാപ സാദ്ധ്യതയുള്ള കേസുകളിൽ ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ കൂടുതൽ ജാഗ്രത കാട്ടണം. കൂടാതെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ ക്രിമിനൽ കേസുകളിൽ വീണ്ടും ഉൾപ്പെട്ടാൽ അവർക്കെതിരെ കാപ നിയമപ്രകാരം വിട്ടു വീഴ്ചയില്ലാത്ത നടപടിയും സ്വീകരിക്കും. അവലോകന യോഗത്തിൽ ഫോർട്ടുകൊച്ചി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിഷ്ണു രാജ്, മൂവാറ്റുപുഴ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പി.എൻ അനി, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു കുര്യാക്കോസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ,സബ് ഡിവിഷണൽ പോലീസ് സൂപ്രണ്ടുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |