അടുത്ത കാലത്ത് കണ്ട ചിത്രങ്ങളിൽ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഹൃദയമാണെന്ന് നടൻ സായി കുമാർ. ചിത്രം കണ്ടശേഷം മനസിൽ വല്ലാത്തൊരു ഫീൽ തോന്നിയെന്നും അദ്ദേഹം പറയുന്നു.
' ചിത്രം കണ്ടു കഴിഞ്ഞപ്പോൾ പ്രണവിനെയും വിനീതിനെയും കെട്ടിപ്പിടിക്കാൻ തോന്നി. വിനീത് വല്ലാത്തൊരു ഫീലാണ് ആ സിനിമയിലൂടെ തരുന്നത്. പ്രണവിന്റെ ചില നോട്ടമൊക്കെ കണ്ടാൽ ലാൽസാർ തന്നെയാണ്. ജിത്തുവിന്റെ പടത്തിൽ കണ്ട അപ്പുവേ അല്ല. പുതിയൊരാളായി മാറിയ പോലെ. അത്രയും ഗംഭീരം. പഠനമൊക്കെ കഴിഞ്ഞ ശേഷം അപ്പു മാത്രമുള്ള ഒരു പാട്ട് സീൻ വരുന്നുണ്ട്. അതിൽ പുഴയിലേക്ക് കാൽ നീട്ടിയിരിക്കുന്ന ഒരു രംഗമുണ്ട്. അത് കണ്ടാൽ അറിയാം ലാൽ സാറിന്റെ അതേ കാലാണെന്ന്."
എന്നാൽ, അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച കുഞ്ഞാലി മരക്കാറിനോളം മനോഹരമായിട്ടില്ല മോഹൻലാലിന്റെ കുഞ്ഞാലിയെന്നും അദ്ദേഹം തുറന്ന് പറയുന്നു.
'ഞാൻ കണ്ട, എന്റെ അച്ഛൻ അഭിനയിച്ച കുഞ്ഞാലി മരക്കാർ അല്ല ലാൽ സാർ ചെയ്‌ത, പ്രിയൻസാർ സംവിധാനം ചെയ്ത ഇപ്പോഴത്തെ കുഞ്ഞാലിമരക്കാർ. ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവുമില്ല. അത് വേഷ വിധാനത്തിലും ഇല്ല ഭാവപ്പകർച്ചയിലും ഇല്ല. നമ്മുടെ മനസിൽ കുഞ്ഞാലി മരക്കാർ എന്നാൽ കോഴിക്കോടുള്ള അന്നത്തെ മുസ്ലീം തറവാട്ടിലെ ചങ്കുറപ്പുള്ള വ്യക്തിയാണ്. കൊതുമ്പ് വള്ളത്തിൽ പോയിട്ട് ബ്രിട്ടീഷുകാരെ വിറപ്പിക്കുകയും വാരികുന്തം വച്ച് ആക്രമിക്കുകയും ചെയ്യുന്ന പോരാളിയാണ്.
ഇടത്തു വശത്ത് മുണ്ടുടുത്ത് ബെൽറ്റും കെട്ടി താടിയൊക്കെ വച്ച, തല മൊട്ടയടിച്ചുള്ള നിൽപ്പാണ്. അഞ്ച് നേരം നിരസ്‌കരിക്കുന്ന ആളാണ്. ആ സുഖം എനിക്ക് ഈ കുഞ്ഞാലിയിൽ തോന്നിയില്ല. ചിലപ്പോൾ ആദ്യം കണ്ടത് അച്ഛന്റെ സിനിമയായതുകൊണ്ട് അത് എന്റെ മനസിൽ പതിഞ്ഞു പോയതാകാം. അന്ന് ഇങ്ങനെയൊരു സിനിമയുണ്ടാകാതെ പ്രിയൻ സർ ചെയ്ത പടമാണ് കണ്ടിരുന്നതെങ്കിൽ ഇതാണ് അടിപൊളി കുഞ്ഞാലിയെന്ന് തോന്നും.
കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. അതിൽ സുകുമാരിഅമ്മയ്‌ക്കൊപ്പം കുഞ്ഞാലി ഒരു പ്രത്യേക സ്റ്റൈലിൽ വന്ന് കറങ്ങി ഇരിക്കുന്ന സീനുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ലാൽസാർ എന്നോട് അച്ഛൻ ചെയ്ത കുഞ്ഞാലി സിനിമയുടെ വീഡിയോ ചോദിച്ചിരുന്നു. തരാമെന്നൊക്കെ പറഞ്ഞ് വീട്ടിലെത്തി നോക്കിയപ്പോൾ കാണാനില്ല. ആർക്കോ കാണാൻ കൊടുത്തതാണ്. തിരിച്ചു തന്നില്ല.
പക്ഷേ പഴശിരാജയുടെ കാര്യത്തിൽ ഹരിഹരൻ സാറിന്റെ ചിത്രമാണ് കൂടുതൽ ഇഷ്ടമായത്. പഴയ സിനിമയിൽ കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു. ഇതിൽ പക്ഷേ കുറച്ചൂടെ നാച്ചുറൽ ആണ്. കസവുമുണ്ടും ഗാംഭീര്യവുമൊക്കെയുള്ള വേഷം മമ്മൂട്ടി നന്നായി ചെയ്തു." സായികുമാർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |