കോട്ടയം : തീക്കനൽ പോലെ അന്തരീക്ഷം പൊള്ളുമ്പോൾ തുറസായ സ്ഥലത്തുള്ള ജോലിയ്ക്ക് സമയക്രമം നിശ്ചയിച്ചെങ്കിലും ജില്ലയിൽ നടപ്പാകുന്നില്ല. തൊഴിൽ വകുപ്പിന്റെ കീഴിൽ പരിശോധനയുണ്ടെങ്കിലും അത് കഴിയുമ്പോൾ വീണ്ടും പഴയപടി തുടരുകയാണ്. വെയിലത്ത് കുഴഞ്ഞ് വീഴുന്നവരുടേയും എണ്ണം കൂടുകയാണ്. സൂര്യാഘാത സാദ്ധ്യത മുന്നിൽക്കണ്ടാണ് വിശ്രമസമയമാക്കി തൊഴിൽ സമയം ക്രമീകരിച്ചത്. എന്നാൽ ചന്തയിലും കൺസ്ട്രക്ഷൻ സൈറ്റുകളിലുമടക്കം നിർദ്ദേശം പാലിക്കപ്പെടുന്നില്ല. ജില്ലയിലെ കൺസ്ട്രക്ഷൻ സൈറ്റുകൾ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി പരിശോധനയുണ്ടെങ്കിലും ഈ സമയം ആളുകളെ മാറ്റുകയാണ് പതിവ്. അന്യസംസ്ഥാനക്കാരാണ് തൊഴിലാളികളിൽ അധികവും. എത്ര വെയിലത്തും ജോലി ചെയ്യാൻ ഇവർ തയ്യാറാണമെന്ന ന്യായമാണ് തൊഴിലുടമകൾ നിരത്തുന്നത്. കോട്ടയം ചന്തയിലും ലോഡ് ഇറക്കുന്നത് പൊരി വെയിലത്താണ്. ഗതാഗത നിയന്ത്രണം വെല്ലുവിളിയാകുമെന്നതിനാൽ ട്രാഫിക് പൊലീസ് വിഭാഗങ്ങൾക്ക് വെയിൽ കൂടുതലുള്ള സമയങ്ങളിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ തണലത്തേയ്ക്ക് മാറി നിന്നുള്ള നിയന്ത്രണത്തിന് സമ്മതം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഡ്യൂട്ടി പോയിന്റുകളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
നിർദ്ദേശങ്ങൾ ഇവ
വെയിലിൽ നടത്തവും ജോലിയും ഒഴിവാക്കണം
തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം
ക്ഷീണമുള്ളപ്പോൾ വിശ്രമം അനുവദിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |