കോഴിക്കോട്: കോർപ്പറേഷനിലെ മുഴുവൻ വിദ്യാലയങ്ങളിലും 'നാരങ്ങ മിഠായി' പദ്ധതി നടപ്പാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. ദേശീയ ആരോഗ്യ മിഷന്റെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മലാപ്പറമ്പ് ക്രിസ്തുരാജ എ.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച സമ്പൂർണ ആരോഗ്യ പരിശോധന ക്യാമ്പ് 'നാരങ്ങ മിഠായി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. അടുത്ത അദ്ധ്യയന വർഷം മുതൽ കോർപ്പറേഷനിലെ എല്ലാ സ്‌കൂളുകളിലും ഇത്തരം പരിശോധനാ ക്യാംപുകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. അതിനായി കോർപ്പറേഷൻ ആരോഗ്യ-വിദ്യാഭ്യാസ കമ്മറ്റികളിൽ ചർച്ച നടത്തി സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മേയർ പറഞ്ഞു. സ്‌കൂളിലെ മുന്നൂറോളം കുട്ടികളേയും പരിശോധനയ്ക്ക് വിധേയമാക്കി. ക്യാമ്പിൽ കാഴ്ച, കേൾവി , പല്ല് എന്നിവയും ബാല്യകാല അസുഖങ്ങളും വളർച്ചയിലെ വൈകല്യങ്ങളും പരിശോധിച്ചു. തുടർ ചികിത്സ ആവശ്യമായവർക്ക് ആരോഗ്യ വകുപ്പ് സൗകര്യം ചെയ്യുമെന്ന് എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.നവീൻ.എ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ്.വി. അധ്യക്ഷത വഹിച്ചു. ക്രിസ്തുരാജ എ.എൽ.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ടി.ജെ.വർഗീസ്, മാനേജർ ഫാ.ജോ മാത്യു, പി.ടി.എ.പ്രസിഡന്റ് ഷൈജി തോമസ്, മഞ്ജു.വി.എം.തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |