കൊച്ചി: ഇത് സഹോദര ഭവൻ. പതിറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചി നഗരമദ്ധ്യത്തിലൂടെ എം.ജി റോഡെന്ന പുതിയ റോഡ് നിർമ്മിക്കാൻ പകുതിയോളം പൊളിച്ചുമാറ്റിയ മന്ദിരത്തിന്റെ നീക്കിബാക്കി. സഹോദരൻ അയ്യപ്പൻ എന്ന മനുഷ്യസ്നേഹിയുടെ ത്യാഗോജ്ജ്വലമായ പൊതുപ്രവർത്തനത്തിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ പഴയ മന്ദിരം.
1949 കാലത്ത് വളരാൻ വെമ്പുന്ന കൊച്ചിയിൽ പുതിയ റോഡ് വേണമെന്ന അന്നത്തെ തിരുവിതാംകൂർ- കൊച്ചി രാജ്യത്തെ മന്ത്രിയുടെ ദീർഘവീക്ഷണത്തെ പൗരപ്രമാണിമാർ പരിഹസിച്ചു തള്ളി. കൊച്ചുകൊച്ചിക്ക് എന്തിനാണ് ഈ എഴുപതടി റോഡ് എന്നായിരുന്നു പരിഹാസം. ''ഇന്നത്തെ കൊച്ചു കൊച്ചി ഒരിക്കൽ വിശാല കൊച്ചിയാകും, അന്ന് ഈ റോഡിന്റെ പ്രധാന്യം എല്ലാവർക്കും മനസിലാകും' എന്നുപറഞ്ഞ മന്ത്രി തന്റെ സ്വന്തം തറവാട്ട് വീടിന്റെ പടിപ്പുരയും സ്വീകരണമുറിയുമുൾപ്പെടെ റോഡ് വികസനത്തിന് വിട്ടുകൊടുത്ത് മാതൃകയും കാണിച്ചു. മെട്രോ റെയിലും മേൽപ്പാലങ്ങളും വന്നിട്ടും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊച്ചിനഗരം സഹോദരൻ അയ്യപ്പനോട് മാപ്പിരക്കുന്നതിന് മൂകസാക്ഷിയായി നിൽക്കുകയാണ് രവിപുരത്ത് പാതിമുറിഞ്ഞ ഈ പഴയവീട്.
പുതിയ റോഡിനുവേണ്ടി അലൈൻമെന്റ് എടുത്തപ്പോൾ മന്ത്രിയുടെ വീടിന്റെ മുൻഭാഗത്തെ മതിലും ഉമ്മറപ്പടിയും പൊളിച്ചു നീക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും അയ്യപ്പൻ മന്ത്രി പിന്മാറിയില്ല. പക്ഷേ, കൊച്ചി വളർന്നപ്പോൾ സഹോദരൻ അയ്യപ്പന്റെ ത്യാഗോജ്ജ്വലമായ സേവനവും വിസ്മരിക്കപ്പെട്ടു. നാടിനുവേണ്ടി വൈകല്യം ഏറ്റുവാങ്ങിയ പഴയ മന്ത്രി മന്ദിരം പുതുക്കിപ്പണിയാൻ പോലും പിന്നീടുവന്ന ഭരണാധികാരികൾ മിനക്കെട്ടില്ല. മന്ത്രിയുടെ വീടും പറമ്പും മുറിച്ചു നിർമ്മിച്ച റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാനുള്ള വിശാലമനസ്കതയും ഉണ്ടായില്ല. പകരം ഈ റോഡിലേക്ക് വന്നു ചേരുന്ന വൈറ്റില - പള്ളിമുക്ക് റോഡിന് പതിറ്റാണ്ടുകൾക്ക് ശേഷം സഹോദരൻ അയ്യപ്പൻ (എസ്.എ) റോഡ് എന്ന് പേര് നൽകി കടമ നിർവ്വഹിച്ചു.
മന്ത്രിസ്ഥാപനത്തുനിന്ന് രാജിവച്ചശേഷം ശ്രീനാരായണ ധർമ്മത്തിന് വ്യാപ്തി നൽകാൻ സഹോദരൻ അയ്യപ്പനും ഭാര്യ പാർവ്വതി അയ്യപ്പനും സ്ഥാപിച്ച ശ്രീനാരായണ സേവിക സമാജത്തിന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ വീട്. സഹോദരൻ അയ്യപ്പൻ ആദരവോടെ നട്ടുവളർത്തിയ തേന്മാവ് തറവാട് മുറ്റത്ത് ഇപ്പോഴുമുണ്ട്. അടുത്തിടെ ഒരു അയൽവാസി ബഹുനിലകെട്ടിടം നിർമ്മിക്കാൻ അസ്ഥിവാരം തോണ്ടിയപ്പോൾ സഹോദരസൗധം അപകടാവസ്ഥയിലായിരുന്നു. അത് കോടതിയിൽ കേസുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |