അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ പുലിക്കുട്ടികളെ കണ്ടത് പരിഭ്രാന്തി പരത്തി. വെറ്റിലപ്പാറ പതിനാലിൽ നെടുങ്ങാട്ടിൽ റോസിലി ബാബുവിന്റെ വീട്ടുപറമ്പിലാണ് നാല് പുലിക്കുട്ടികളെ കണ്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അയൽവാസി തങ്കച്ചൻ എന്നയാളാണ് ഇവയെ കണ്ടത്. വീടിന്റെ ടെറസിന് മുകളിൽ നിൽക്കുമ്പോൾ ചില ശബ്ദങ്ങൾ കേൾക്കുകയായിരുന്നു. ടോർച്ച് തെളിയിച്ച് നോക്കുമ്പോൾ ഓടിപ്പോകുന്ന പുലിക്കുട്ടികളെ കണ്ടു. കൂട്ടത്തോടെ ഇവയെ കണ്ടത് പരിഭ്രാന്തിയിലാക്കിയെന്ന് തങ്കച്ചൻ പറഞ്ഞു. തുടർന്ന് ഇയാൾ വിവരം റോസിലിയെ അറിയിച്ചു. പിന്നീട് നാട്ടുകാർ പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പുലിശല്യമുള്ള പ്രദേശമാണിത്. ഇവിടെ നിന്നും കുറച്ചു ദൂരത്ത് കഴിഞ്ഞ വർഷം കടുവയെത്തി രണ്ട് എരുമകളെ ആക്രമിച്ച് കൊന്നിരുന്നു. പുലിക്കുട്ടികളെ കണ്ടെന്ന് വാർത്ത പരന്നതോടെ വെറ്റിലപ്പാറയിലെ പതിനാലാം മൈലിൽ നാട്ടുകാർ അങ്കലാപ്പിലായി.
സ്കൂൾ മുറ്റത്ത് പാമ്പ് : വിദ്യാർത്ഥി
കടിയേൽക്കാതെ രക്ഷപ്പെട്ടു
തൃശൂർ: മോഡൽ ബോയ്സ് സ്കൂൾ വളപ്പിൽ വിദ്യാർത്ഥിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാർത്ഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്. ഉടനെ കുടഞ്ഞെറിഞ്ഞതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥിയുടെ കാലിൽ മുറിപ്പാട് കണ്ടതോടെ പാമ്പു കടിയേറ്റെന്ന് സംശയമുണർന്നെങ്കിലും വിദഗ്ദ്ധ പരിശോധനയിൽ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്ന് വ്യക്തമായി.
ഇതോടെ നൈതിക് ആശുപത്രി മോചിതനായി. ഇന്നലെ രാവിലെ പത്തോടെ മോഡൽ ബോയ്സ് സ്കൂളിന്റെ പിൻവശത്തെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഉപയോഗരഹിതമായ കമ്പികളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂട്ടിയിട്ടതിന് സമീപം പുൽപ്പടർപ്പുള്ള ഭാഗത്തിനരികിലൂടെ ക്ലാസ്മുറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു നൈതിക്. കാലിൽ എന്തോ തടഞ്ഞത് പോലെ തോന്നി നോക്കിയപ്പോഴാണ് പാമ്പ് ചുറ്റിപ്പിണയുന്നത് കണ്ടത്. ഷൂസ് ധരിച്ച കാൽപാദത്തിലേക്ക് കടിയേൽക്കുന്നതിന് മുമ്പ് നൈതിക് കുടഞ്ഞെറിഞ്ഞു. വിവരമറിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓടിക്കൂടി.
ഉടൻ നൈതികിനെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. കാലിൽ ഒരു മുറിപ്പാട് കണ്ടതോടെ വിഷം ഉള്ളിലെത്തിയെന്ന് ആശങ്കയുണ്ടായി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പലതരം പരിശോധനകൾ നടത്തിയാണ് കടിയേറ്റിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. കാലിൽ കണ്ട മുറിപ്പാട് മുൻപേയുള്ളതാണെന്നും വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |