തിരുവനന്തപുരം: കമ്മ്യൂണിസം അല്പമെങ്കിലും അവശേഷിക്കുന്ന പാർട്ടിയെന്ന നിലയിൽ സി.പി.ഐക്ക് യു.ഡി.എഫിലേക്ക് എപ്പോഴും സ്വാഗതമുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതിലും ചൈനയുടെ കാര്യത്തിലും കോൺഗ്രസ് നിലപാടിന് അനുകൂല സമീപനമാണ് സി.പി.ഐ സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ നാലു വർഷം കൂടി സി.പി.ഐക്ക് എൽ.ഡി.എഫിൽ പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കും. പണ്ട് സഹകരിച്ചവർ എന്ന നിലയിൽ സി.പി.ഐയുമായി യോജിച്ചു പ്രവർത്തിക്കാൻ സന്തോഷമേയുള്ളൂവെന്നും ഹസൻ വിശദീകരിച്ചു.
ഗ്രൂപ്പ് ഒറ്റയടിക്ക് ഒഴിവാക്കാനാവില്ല
പുനഃസംഘടനയ്‌ക്കിടെ ഗ്രൂപ്പ് പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്ന് ഹസ്സൻ പറഞ്ഞു. ഗ്രൂപ്പിന്റെ അതിപ്രസരം കുറയ്‌ക്കാനെ കഴിയൂ. കെപി.സി.സി നേതൃത്വം ഗ്രൂപ്പില്ലാതാക്കുമെന്ന് ആദ്യമേ പറഞ്ഞില്ലായിരുന്നെങ്കിൽ നാലുമാസംകൊണ്ട് പുനഃസംഘടന പൂർത്തിയാക്കാമായിരുന്നു. ആ പ്രസ്താവനയിലൂടെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളില്ലെന്ന തോന്നലുണ്ടായതാണ് അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായത്.
മുൻ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലെല്ലാം ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് അസംതൃപ്തനാകേണ്ടതില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല കൊണ്ടുവന്ന പല വിഷയങ്ങളുടെയും അലയൊലി അടങ്ങിയിട്ടില്ല. അതുകൊണ്ടുകൂടിയാവാം രമേശ് പല പ്രശ്നങ്ങളും ജനമദ്ധ്യത്ത് ഉയർത്തിക്കാട്ടുന്നത്.
എന്നാൽ പ്രതിപക്ഷനേതാവ് പറയുന്നതിനാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോൾ രമേശ് കുറച്ചു മിതത്വം പാലിക്കുന്നത് നല്ലതാണ്. പാർട്ടിയെ സംബന്ധിച്ച അവസാനവാക്ക് കെ.പി.സി.സി പ്രസിഡന്റിന്റേതാണ്. ഗ്രൂപ്പ് ഏതായാലും പാർട്ടി നന്നായാൽ മതിയെന്ന സമീപനം നേതാക്കൾ സ്വീകരിക്കണമെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി. അഭിമുഖം ഇന്ന് രാത്രി 8 ന് കൗമുദി ടി.വി സംപ്രേഷണം ചെയ്യും.
സതീശന്റെ 'കുത്തിത്തിരിപ്പ്" പ്രയോഗം ആലങ്കാരികം: കെ. സുധാകരൻ
തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പ്രശ്നങ്ങളില്ലെന്നും ചിലർ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ പ്രയോഗം ആലങ്കാരികമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യപരമായാണ് കോൺഗ്രസിൽ പുനഃസംഘടന നടത്തുന്നത്. അതിനാൽ എതിർപ്പുണ്ടാകും. കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകളുണ്ടാകില്ല. ഉള്ളത് ചെറുതാകുകയാണ്. ചർച്ചക്ക് ശേഷമേ ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കൂ. ജംബോ കമ്മിറ്റികളുണ്ടാകില്ല. സിൽവർ ലൈൻ പദ്ധതി എന്തുവില കൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടികൾ ജയിലിൽ കിടക്കുന്നു
ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി ഉൾപ്പെടെയുള്ളവരെ അകാരണമായി ജയിലിൽ ഇട്ടിരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. തന്റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എസ്.എഫ്.ഐക്കാർ നിഖിൽ പൈലിയെ എത്രവട്ടം ആക്രമിക്കാൻ വന്നു. നിഖിൽ പൈലി കുത്തിയതായി സാക്ഷികളില്ല. കുത്തിയത് കണ്ടതായി എസ്.എഫ്.ഐക്കാർപോലും പറയുന്നില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. അതിന് കൃത്യമായ അന്വേഷണം നടത്തണം.
'ഗാഡ്ഗിലിൽ" കേൺഗ്രസിന് തെറ്റുപറ്റി
ഗാഡ്ഗിൽ റിപ്പോർട്ടിൽ കോൺഗ്രസിന് തെറ്റുപറ്റി. അതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. സിൽവർ ലൈനിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുധാകരൻ. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് മാത്രമാണ് റിപ്പോർട്ടിനൊപ്പം നിന്നത്. കാലം അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്ന് തെളിയിച്ചു. ഹൈഡൽ ടൂറിസം പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് പറയുമ്പോൾ മുൻ മന്ത്രി എം.എം. മണിയുടെ ഉത്തരം തെറിയാണ്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |