തൃശൂർ: സർക്കാർ ഓഫീസുകളിലെത്തുന്നവരെ ചെറിയ കാരണം പറഞ്ഞ് മേലോട്ടും താഴോട്ടും തട്ടുന്ന രീതി പൂർണമായും നിറുത്തണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല അവലോകന യോഗം നവകേരള തദ്ദേശകം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപേക്ഷ നിയമവിധേയമല്ല, മുഴുവൻ രേഖകളുമില്ല, മാറ്റങ്ങൾ വേണം എന്നീ കാര്യങ്ങൾ പറഞ്ഞ് ഇനി മടക്കാൻ പാടില്ലെന്നും ആവശ്യക്കാരെ നേരിട്ട് കണ്ട് അവ തിരുത്തി നൽകണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ പരാതി വന്നാൽ കർശന നടപടി ഉണ്ടാകും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. പൗരന്മാരാണ് യഥാർത്ഥ വക്താക്കളെന്നും മന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ നവകേരള കർമ്മപദ്ധതിയെ ത്വരിതപ്പെടുത്താനും കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ സജീവമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രോസസ് ഡോക്യുമെന്റ്, പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാന തല ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ വർഗീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) എച്ച്.ദിനേശൻ, സ്‌പെഷ്യൽ സെക്രട്ടറി കണ്ണൻ ആർ.എസ്, കളക്ടർ ഹരിത വി.കുമാർ, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് ബെന്നി ജോസഫ്, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |