SignIn
Kerala Kaumudi Online
Thursday, 25 April 2024 6.04 AM IST

സി.പി.എമ്മിൽ 'യുവജനോത്സവം'

cpm

കൊച്ചി:സംഘടനാതലത്തിലും ശൈലിയിലും യുവതലമുറയ്‌ക്ക് വഴി തുറക്കുക വഴി പുതിയ കാലത്തിന്റെ ചെറുപ്പത്തിലേക്കും ചുറുചുറുക്കുള്ള ശീലങ്ങളിലേക്കും പൂർണമായി മാറുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് കൊച്ചി സമ്മേളനത്തിലൂടെ സി.പി.എം. പ്രായം നാല്പതുകളുടെ തുടക്കത്തിലോ അമ്പതിൽ താഴെയോ നിൽക്കുന്ന നാല് പേർ ഒരുമിച്ച് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിത് ചരിത്രമാണ്. പ്രായം മുപ്പതുകളിലും നാല്പതുകളിലുമായി നിൽക്കുന്ന പത്ത് പേരെങ്കിലും സംസ്ഥാന കമ്മിറ്റിയിലും എത്തി. മുതിർന്ന തലമുറയിൽ നിന്ന് കൂടുതൽ ചെറുപ്പത്തിലേക്ക് പാർട്ടി കടക്കുകയാണ്. ഇതുവഴി മാറിയ കാലത്തിന്റെ ചടുലതയിൽ പാർട്ടിയെയും ചലിപ്പിക്കുകയെന്ന ചരിത്ര ദൗത്യമാണ് സി.പി.എം കൊച്ചി സമ്മേളനത്തിലൂടെ ഏറ്റെടുക്കുന്നത്. നേതൃതലത്തിൽ വിഭാഗീയതയുടെ അസ്വസ്ഥതകളില്ലാത്തത് പാർട്ടി ആഗ്രഹിച്ച ശൈലീമാറ്റത്തിന് തുണയായി. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം സമ്മേളനത്തിൽ വച്ചു തന്നെ സെക്രട്ടേറിയറ്റ് രൂപീകരണവും സാദ്ധ്യമായത് അതുകൊണ്ടാണ്.

നവമാദ്ധ്യമങ്ങളുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും പുതിയ കാലത്ത്, അതിനൊത്ത് സംഘടനയെയും ഊർജ്ജസ്വലമാക്കി മാറ്റുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. മാറ്റം കൊതിക്കുന്ന പുതിയ തലമുറയുടെ ഗതിവേഗത്തിനൊത്ത് സഞ്ചരിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് നേതൃത്വം തിരിച്ചറിയുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ പോലും പുതുതലമുറയിലേക്ക് കടന്നുചെല്ലാനുള്ള മാർഗരേഖയായാണ് പാർട്ടി വിലയിരുത്തുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തടക്കം വിദേശ നിക്ഷേപം ആകർഷിച്ച് നിലവാരം ഉയർത്തി പുറത്തുള്ള വിദ്യാർത്ഥികളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തുടർച്ച

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ സി.പി.എം തലമുറമാറ്റത്തിലേക്ക് ചുവടുവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ ജയിച്ചവരെ കൂട്ടത്തോടെ മാറ്റിയത് അതിന്റെ ഭാഗമായാണ്. ഭരണത്തുടർച്ച കിട്ടിയപ്പോൾ മന്ത്രിസഭാ രൂപീകരണത്തിലും തലമുറമാറ്റത്തിന് സി.പി.എം നേതൃത്വം തയാറായി. ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച ചെറുപ്പക്കാരെയടക്കം മന്ത്രിമാരാക്കി മന്ത്രിസഭയ്ക്കും യുവത്വം നൽകി. വിപ്ലവകരമായ അതേ മാറ്റമാണ്

ഇപ്പോൾ സംഘടനാതലത്തിലും നടപ്പാക്കിയത്. 75 വയസ് പിന്നിട്ടവരെ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയ കർക്കശനിലപാട് തലമുറമാറ്റം ലക്ഷ്യമിട്ടുതന്നെയാണ്. ലോക്കൽ തലം തൊട്ട് ഇത് കൃത്യമായി നടപ്പാക്കിയാണ് സംസ്ഥാനസമ്മേളനത്തിലേക്ക് കടന്നത്.

ഈ ചുവടുമാറ്റം സംഘാടക മികവും അനുഭവസമ്പത്തും കൊണ്ട് പാർട്ടി കരുപ്പിടിപ്പിക്കാൻ നേതൃത്വം നൽകിയ പലരെയും തഴയാൻ വഴിയൊരുക്കിയെന്നതും കൊച്ചി സമ്മേളനത്തിന്റെ മറ്റൊരു വശമാണ്. സെക്രട്ടേറിയറ്റിലേക്കടക്കം സംഘാടക മികവിനേക്കാൾ ചെറുപ്പം മാനദണ്ഡമാകുമ്പോൾ അത് സംഘടനയെ ഏതളവിൽ സ്വാധീനിക്കുമെന്ന ചോദ്യമുണ്ട്. ചിലരിലെങ്കിലും ഈ നീക്കങ്ങൾ സൃഷ്ടിക്കുന്ന നിരാശ, ഭാവിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും കണ്ടറിയണം. രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുനിരയ്ക്കും ചെറുപ്പത്തിനും പ്രാമുഖ്യം നൽകിയപ്പോൾ മുഖ്യമന്ത്രിയിലേക്ക് എല്ലാം കേന്ദ്രീകരിക്കുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ സംഘടനാരംഗത്തെ പുതുതലമുറ പരീക്ഷണവും ഉറ്റുനോക്കപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.