വടകര: കടൽഭിത്തിക്കിടയിൽ കുടുങ്ങിയ എട്ട് വയസുകാരനെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. ചോറോട് മാങ്ങാട്ടു പാറയിൽ ഷാഫിയുടെ മകൻ മുഹമ്മദ് ഷിയാസാണ് മുട്ടുങ്ങൽ ബീച്ചിലെ കരിങ്കൽ ഭിത്തിക്കുള്ളിൽ കുടുങ്ങിയത്. വൈകീട്ട് അഞ്ചര മണിയോടെ ഭിത്തിക്കിടയിൽ കുടുങ്ങിയ കുട്ടിയെ രാത്രി എട്ടരമണി കഴിഞ്ഞാണ് രക്ഷിക്കാനായത്. കൂട്ടുകാരനൊപ്പം കളിക്കുന്നതിനിടെ ഭിത്തിക്കിടയിൽ കുടുങ്ങിയ ബാൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിവരം അറിഞ്ഞയുടൻ വടകരയിലെ അഗ്നിശമന സേന യൂണിറ്റ് സ്ഥലത്ത് എത്തിയെങ്കിലും രക്ഷാശ്രമം ഫലിച്ചില്ല. തുടർന്ന് ക്രെയിൻ, ജെ.സി.ബി എന്നിവ എത്തിച്ച് ഏറെ പണിപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്. മുട്ടുങ്ങൽ ബീച്ചിലെ ഉമ്മയുടെവീട്ടിൽ വിരുന്നു വന്നതായിരുന്നു മുഹമ്മദ്ഷിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |