ചാലക്കുടി: സിനിമാ ലോകത്തെ അത്ഭുത പ്രതിഭയും നാടൻപാട്ടിന്റെ പാലാഴിയുമായിരുന്ന കലാഭവൻ മണിയുടെ ആറാം ചരമ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ ഒരുക്കി ചാലക്കുടി. ചേനത്തുനാട് കലാഗൃഹത്തിലെ അനുസ്മരണം, നഗരസഭയുടെ ചിരസ്മരണ എന്നിവയാണ് പ്രധാന പരിപാടികൾ.
ആട്ടോ തൊഴിലാളികൾ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയും അന്നദാനവും സൗത്ത് ജംഗ്ഷനിൽ നടക്കും. പൊലീസ് സ്റ്റേഷൻ റോഡിൽ മണിയുടെ ചങ്ങാതികൾ ഒത്തുചേർന്ന് ഇക്കുറിയും ഗാനാർച്ച നടത്തും. രാവിലെ എട്ടിന് ചേനത്തുനാട് മണിക്കൂടാരത്തിലെ മണിയുടെ കല്ലറയിൽ നഗരസഭയും പൗരാവലിയും ചേർന്ന് പുഷ്പാർച്ചന നടത്തും. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ, മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് എസ്.എൻ.ജി ഹാളിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡും നഗരസഭയും സംയുക്തമായി ഒരുക്കുന്ന അഖില കേരള നാടൻപാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടക്കും. രാവിലെ 9ന് രാമൻ സ്മാരക കലാഗൃഹത്തിൽ കലാഭവൻ മണി കുടുംബട്രസ്റ്റും വിവിധ സാംസ്‌കാരിക സംഘടനകളും ചേർന്ന് നടക്കുന്ന അനുസ്മരണം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന് സമീപം ആട്ടോ തൊഴിലാളികൾ അന്നദാനം നടത്തും. മണിയുടെ ഛായാചിത്രത്തിന് മുൻപിൽ ആർ.എൽ.വി രാമകൃഷ്ണൻ ദീപം തെളിക്കും. വൈകീട്ട് 5ന് കലാഭവൻ മണി പാർക്കിൽ ചിരസ്മരണ 2022 ആരംഭിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, വി.എൻ.വാസവൻ, ബെന്നി ബെഹന്നാൻ എം.പി, ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് മെഗാ ഗാനമേളയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |