തേഞ്ഞിപ്പലം: സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ എറണാകുളത്തിന്റെ അരുൺബേബി (28) ജാവലിനെറിഞ്ഞിട്ടത് പുതിയ മീറ്റ് റെക്കാഡിലേക്ക്. 71.40 മീറ്റർ ദൂരത്തിൽ ജാവലിനെറിഞ്ഞാണ് എറണാകുളം മൂവാറ്റുപുഴ പെരുമുഴി കൂറ്റപ്പാൽ വീട്ടിൽ അരുൺ ബേബി പുതിയ റെക്കാഡ് കുറിച്ചത്. 1982ലെ സംസ്ഥാന സീനിയർ മീറ്റിൽ എറണാകുളത്തിന്റെ തന്നെ ഷാഹുൽ ഹമീദ് നേടിയ 69.28 മീറ്റർ മറികടന്നാണ് ഈ സുവർണനേട്ടം. 2016ൽ നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മീറ്റിലെ 71 മീറ്ററിന്റെ റെക്കാഡും അരുൺബേബി കരസ്ഥമാക്കിയിരുന്നു. ഇതേവരെ ഈ നേട്ടവും ആരും മറികടന്നിട്ടില്ല.
കോലഞ്ചേരി പാല സെന്റ് തോമസിലായിരുന്നു അരുൺബേബിയുടെ സ്കൂൾ പഠനം. 2011ൽ അച്ഛൻ ബാബു അർബുദം ബാധിച്ച് മരിച്ചു. വീട്ടിലെ ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ ഏറെ പ്രയാസപ്പെട്ടെങ്കിലും അത്‌ലറ്റിക്‌സിൽ തിളങ്ങി ജോലിയിൽ പ്രവേശിക്കണമെന്ന മോഹം കൈവിട്ടിരുന്നില്ല. രണ്ട് വർഷം മുമ്പാണ് മോഹം പൂവണിഞ്ഞത്. ഇപ്പോൾ കേരള പൊലീസിൽ ഹവിൽദാറാണ്. ആൾ ഇന്ത്യാ യൂണിവേഴ്സിറ്റി മീറ്റിൽ നീരജ് ചോപ്രയുമൊന്നിച്ച് അരുൺ മത്സരിച്ചിരുന്നു. വരുന്ന ഫെഡറേഷൻ കപ്പ് മത്സരത്തിലും അരുൺ മത്സരിക്കുന്നുണ്ട്. പത്ത് വർഷമായി ജാവലിൻ ത്രോയിൽ പരിശീലനം നടത്തി വരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എറണാകുളം എം.എ കോളേജിൽ കോച്ച് പി.ഐ ബാബുവിന്റെ കീഴിലാണ് പരിശീലനം. ലീലാമ്മയാണ് അമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |