കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ മാഹിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള 60 കുപ്പി വിദേശമദ്യവുമായി മൂന്നുപേർ പിടിയിലായി. രാത്രികാലങ്ങളിൽ കൂടിയ വിലയ്ക്ക് മത്സ്യത്തൊഴിലാളികൾക്ക് മദ്യം വിൽക്കുന്നതായി അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
15 കുപ്പി മദ്യവുമായി നീണ്ടകര പരിമണം ലക്ഷം വീട് നമ്പർ 19ൽ നെബിൻ (32), വീടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന 40 കുപ്പി മദ്യവുമായി ചവറ പുതുക്കാട് ബിനുമന്ദിരത്തിൽ ബിനുരാജ് (35), ഏജന്റുമാർ വഴി കാറിൽ മദ്യം എത്തിച്ച് നൽകുന്ന ചവറ പുതുക്കാട് സാബു നിവാസിൽ സാജൻ (31) എന്നിവരാണ് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.
അര ലിറ്ററിന് 160 രൂപ നിരക്കിൽ മാഹിയിയിൽ ലഭിക്കുന്ന മദ്യം 400 രൂപയ്ക്ക് വിൽപ്പനക്കാർക്ക് നൽകും. 500 മുതൽ 700 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും വിൽക്കുന്നത്.ഇതിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എം. മനോജ് ലാലിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, അനിൽകുമാർ, ഗോപകുമാർ, ഡ്രൈവർ സുഭാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |