തിരുവനന്തപുരം: മൂന്നു മാസം, പേട്ട പള്ളിമുക്ക് സ്വദേശി അശ്വിൻ ശേഖറിന്റെ യുക്രെയിനിലെ ജീവിതം അതു മാത്രമാണ്. എന്നാൽ അവിടെന്ന് കിട്ടിയ തിക്താനുഭവങ്ങളാകട്ടെ ജീവിതം മുഴുവൻ പേടിപ്പിക്കുന്നതും. കഴിഞ്ഞ വർഷം നവംബർ 23നാണ് അശ്വിൻ യുക്രെയിനിലെ ലിവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. രണ്ടു തവണ എൻട്രൻസ് എഴുതിക്കിട്ടാത്തതു കൊണ്ടാണ് യുക്രെയിലേക്ക് പോയത്.
യുദ്ധം രൗദ്രഭാവത്തിലെത്തുമ്പോഴും അശ്വിനും സുഹൃത്തുക്കളും ഓൺലൈൻ ക്ളാസിലായിരുന്നു. അടുത്ത ദിവസം മുതൽ ആളുകൾ സാധനം വാങ്ങിക്കൂട്ടാനും പലായനത്തിനും തിരക്കു കൂട്ടിത്തുടങ്ങിയതോടെയാണ് ഭീകരത മനസിലായത്. അപ്പോഴേക്കും സജിത്ത് ശേഖറും ഭാഗ്യലക്ഷ്മിയും അശ്വിന് മടങ്ങാനുള്ള ടിക്കറ്റ് ശരിയാക്കി. എന്നാൽ വിമാനത്താവളം അടച്ചതോടെ എല്ലാം കൈവിട്ടു.
പോളണ്ട് അതിർത്തിയിലെ തണുപ്പും ഭക്ഷണം കിട്ടാത്തതും യുക്രെയിൻ പട്ടാളക്കാരുടെ പെരുമാറ്റവും ഏറെ വേദനിപ്പിച്ചു. അശ്വിന്റെ ബാച്ചിലുള്ള 40 മലയാളികളും ഒപ്പമുണ്ടായിരുന്നു. ലിവിവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഷെഹീൻ ബോർഡറിലേക്ക് ഒരാൾക്ക് 1500 രൂപ വീതം നൽകിയാണ് ബസിൽ യാത്രയായത്. തുടർന്ന് 20 കിലോമീറ്റർ നടന്നു. അതിർത്തിയിൽ രണ്ട് ദിവസം ക്യൂവും നിന്നു. സ്വെറ്റർ എടുക്കാൻ മറന്നതിനാൽ തണുപ്പിന്റെ കാഠിന്യവും പേറി.
ഭക്ഷണമില്ലാതെ 48 മണിക്കൂർ
ഭക്ഷണവും വെള്ളവുമില്ലാതെ 48 മണിക്കൂർ അശ്വിനും സംഘവും അവശതയോടെ കാത്തിരുന്നു. യുക്രെയിൻ പട്ടാളം വിദേശികളോട് പെരുമാറുന്ന രീതി കണ്ട് കണ്ണു നിറഞ്ഞു. 13 യുക്രെയിനുകാരെ അതിർത്തി കടത്തുമ്പോഴേ ഒരു വിദേശിയെ പോകാൻ അനുവദിക്കൂ. മൂന്നാം ദിനം പ്രതീക്ഷ നഷ്ടപ്പെട്ട് തിരിച്ച് ഹോസ്റ്റലിലെത്തിയ അശ്വിൻ പുതിയതായി തുറന്ന ബോർഡറിലൂടെയാണ് പോളണ്ടിലെത്തിയത്. അവിടെന്ന് കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തുമെത്തി. പോളണ്ടിലെത്തിയപ്പോൾത്തന്നെ ആശ്വാസം തോന്നിയെങ്കിലും നാട്ടിലെത്തിയപ്പോൾ വളരെ സന്തോഷം തോന്നി. യുദ്ധമില്ലാത്ത യുക്രെയിനിലേക്ക് മടങ്ങിപ്പോകാൻ കാത്തിരിക്കുകയാണ് താനെന്ന് അശ്വിൻ പറഞ്ഞപ്പോൾ ചേട്ടനെ എങ്ങോട്ടും വിടില്ലെന്നായിരുന്നു സഹോദരൻ ആൽവിന്റെ മറുപടി.
ക്യാപ്ഷന: ആശ്വാസതീരമണഞ്ഞ്: യുക്രെയിനിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലെത്തിയ അശ്വിൻ ശേഖർ അച്ഛൻ സജിത് ശേഖറിനും അമ്മ ഭാഗ്യലക്ഷ്മിക്കും സഹോദരൻ ആൽവിൻ ശേഖറിനുമൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |