കീവ്: പാസ്‌പോർട്ട് അടങ്ങിയ ഒരു ബാഗ് ഒപ്പം അമ്മയെഴുതിയ കത്തും ഫോൺ നമ്പരും റഷ്യൻ സൈനികർ വളഞ്ഞ യുക്രെയിൻ നഗരത്തിൽ നിന്ന് പുറപ്പെടുമ്പോൾ ആത്മവിശ്വാസത്തിന് പുറമേ ഇതു മാത്രമേ ആ പതിനൊന്നു വയസുകാരന്റെ പക്കലുണ്ടായിരുന്നുള്ളൂ. മാതാപിതാക്കളോ, ഉറ്റവരോ, സുഹൃത്തുക്കളോ ഒപ്പമില്ലാതെ അവൻ ആ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തു. മരണം മണക്കുന്ന യുദ്ധഭൂമിയിൽ നിന്ന് അയൽരാജ്യത്തേക്കുള്ള പലായനം. ഭയത്തെ പുഞ്ചിരികൊണ്ട് നേരിട്ട് 1000 കി.മീ യാത്ര ചെയ്ത് അവൻ അയൽരാജ്യമായ സ്ലോവാക്കിയയിലെത്തി. ഒരു പോറൽ പോലുമേൽക്കാതെ!
'ഏറ്റവും വലിയ ഹീറോയെന്ന്' വിശേഷിപ്പിച്ച് കൗമാരക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. അവന്റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം അവരെ അത്ഭുതപ്പെടുത്തി.
യുക്രെയിൻ നഗരമായ സാപൊറീസിയയിൽ കഴിയുന്ന മാതാപിതാക്കൾക്ക് രോഗിയായ ബന്ധുവിനെ വിട്ട് പാലായനം സാദ്ധ്യമല്ല. യുദ്ധം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന അമ്മയാണ് അവനെ എഴുത്തും ഫോൺനമ്പരും കൊടുത്ത് ട്രെയിനിൽ സ്ലോവാക്കിയയിലെ ബന്ധുക്കളുടെ അടുത്തേക്കയച്ചത്.
കുട്ടി സ്ലോവാക്കിയയിലെത്തിയപ്പോൾ അതിർത്തിയിലെ ഉദ്യോഗസ്ഥർ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും കുട്ടിയെ അങ്ങോട്ടേക്ക് അയയ്ക്കുകയും ചെയ്തു. സ്ലോവാക്കിയൻ ആഭ്യന്തരമന്ത്രാലയവും ഒറ്റയ്‌ക്കെത്തിയ കുട്ടിയുടെ ധീരതയെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |