SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 AM IST

ഇന്ന് ലോക വനിതാദിനം; കോമളവല്ലിക്ക് തെങ്ങുകയറ്റം സിംപിളാണ്

vanitha-day

ചെർപ്പുളശ്ശേരി: സമൂഹത്തിന്റെ നാനാമേഖലകളിൽ പുരുഷന്മാരോടൊപ്പംതന്നെ സ്ത്രീകളും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ചില മേഖലകളിൽ ഇപ്പോഴും സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നുണ്ട്. അതിലൊന്നാണ് തെങ്ങുകയറ്റം. എന്നാൽ മനസുവെച്ചാൽ സ്ത്രീകൾക്കും ഈ തൊഴിലിൽ വിജയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവാഴിയോട് പള്ളിയപ്പൻതൊടി വീട്ടിൽ നാൽപ്പത്തിരണ്ടുകാരിയായ കോമളവല്ലി.

യന്ത്രത്തിന്റെ സഹായത്തോടെ ഏതുവലിയ തെങ്ങിലും കോമളവല്ലി ഇപ്പോൾ നിഷ്പ്രയാസം കയറും. തെങ്ങുകയറ്റത്തിൽ പരിശീലനം നേടിയ ശേഷം കോമളവല്ലി ആദ്യം കയറിയത് കുളക്കാട് മാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള ഒരു തെങ്ങിലാണ്. ആദ്യ തെങ്ങുകയറ്റം തന്നെ കോമളവല്ളിക്ക് സാഹസികമായിരുന്നു. വളവുള്ള തെങ്ങ്, തൊട്ടടുത്ത ട്രാൻസ്‌ഫോമർ, മാത്രമല്ല മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയോരം. അന്ന് വെള്ളിനേഴി പഞ്ചായത്തിലെ ആദ്യ വനിത തെങ്ങുകയറ്റക്കാരിയെന്ന നിലയിൽ പ്രകടനം കാണാൻ കാഴ്ചക്കാരും ഏറെയായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ച് അനായാസം കോമളവല്ലി തെങ്ങുകയറി തേങ്ങയിട്ടു. അന്നത്തെ ധൈര്യം കോമളവല്ലിയെ ജില്ലയിലെ തന്നെ മികച്ച തെങ്ങുകയറ്റക്കാരി എന്ന ബഹുമതിക്കർഹയാക്കി.

നടീൽ യന്ത്രത്തിലൂടെയായിരുന്നു യന്ത്രവത്കൃത തൊഴിൽമേഖലയിലേക്കുള്ള കോമളവല്ലിയുടെ ആദ്യ ചുവടുവയ്പ്പ്. കൊയ്ത്തുയന്ത്രവും ഇവർ കൈകാര്യം ചെയ്യും. കഴിഞ്ഞ നാലുവർഷമായി കേരകർഷകരുടെ വിളിക്കപ്പുറത്തുണ്ട് ഈ വനിത. തടിമില്ലിൽ ജീവനക്കാരനായ ഭർത്താവ് ഉണ്ണികൃഷ്ണന്റെയും മക്കളായ ശ്രീജിത്ത്, ശ്രീജിത എന്നിവരുടെ പൂർണ പിന്തുണയും കോമളവല്ലിക്ക് മുതൽകൂട്ടാണ്.

തെങ്ങുകയറ്റത്തിൽ പരിശീലനം നൽകുന്നു

തേങ്ങയിടുക മാത്രമല്ല ജില്ലയിലെ വനിതകൾക്ക് യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റത്തിൽ പരിശീലനം നൽകാനും ഓരോ പഞ്ചായത്തിലും കോമളവല്ലി എത്താറുണ്ട്. മുന്നൂർക്കോട്, താനിക്കുന്ന് എന്നിവിടങ്ങളിൽ ഓരോ തെങ്ങുകയറ്റ സംഘത്തെയും ഇതിനോടകം കോമളവല്ലി പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്.

മികച്ച തെങ്ങുകയറ്റ തൊഴിലാളി

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മഹിളാ കിസാൻ സശാക്തീകരൺ പരിയോചന പദ്ധതിയിലൂടെയാണ് കോമളവല്ലി തെങ്ങുകയറ്റത്തിൽ പരിശീലനം നേടിയത്. മഹിളാ കിസാൻ സശാക്തീകരൺ പരിയോചന പാലക്കാട് വെസ്റ്റ് ഫെഡറേഷന്റെ കീഴിലുള്ള ഏക വനിത തെങ്ങുകയറ്റ തൊഴിലാളിയാണ് കോമളവല്ലി. മഹിളാ കിസാൻ സംസ്ഥാന സംഗമത്തിലാണ് മികച്ച തെങ്ങുകയറ്റ തൊഴിലാളിയായി കോമളവല്ലിയെ തിരഞ്ഞെടുത്തത്.

ഒരുദിവസം 40 തെങ്ങ് വരെ കയറാറുണ്ട്. കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. ഒരു വനിത എന്ന നിലയിൽ ഈ തൊഴിലിൽ ഏറെ അഭിമാനംകൊള്ളുന്നു.

കോമളവല്ലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, WOMENS DAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.