കൊച്ചി: വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ സെൽ മുൻ എസ്.പി കെ. ജയകുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ നിന്ന് തിരുവനന്തപുരം നഗരസഭയിലെ മുൻ അസി. എൻജിനിയർ ഗോപാലകൃഷ്‌ണൻ നായരെ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ രക്ഷിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയകുമാർ നൽകിയ ഹർജി തള്ളി. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. ജയകുമാർ ഡിവൈ.എസ്.പിയായിരിക്കെയാണ് ഗോപാലകൃഷ്ണൻ നായർക്കെതിരായ വിജിലൻസ് കേസ് അന്വേഷിച്ചത്. ഇയാൾ 5.48 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, നെയ്യാറ്റിൻകരയിലെ ഒരു ജുവലറിയിൽ സ്വർണ്ണം വിറ്റു കിട്ടിയ പണമാണിതെന്ന് കാണിച്ച് ഗോപാലകൃഷ്‌ണൻ നായർ രണ്ട് വ്യാജ ബില്ലുകൾ ഹാജരാക്കി. ജയകുമാർ ഇതു തെളിവായി സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് വിജിലൻസ് കോടതി കേസ് അവസാനിപ്പിച്ചു.
ഇതിനെതിരെ എക്സൈസ് മുൻ സർക്കിൾ ഇൻസ്പെക്ടർ എൻ.എസ്. സുരേഷ് നൽകിയ പരാതിയിൽ ജയകുമാർ, ഗോപാലകൃഷ്‌ണൻ നായർ എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തു. ഗോപാലകൃഷ്ണൻ നായർക്കെതിരായ കേസിൽ തുടരന്വേഷണം നടത്താൻ സർക്കാരും ഉത്തരവിട്ടു. ഇത് റദ്ദാക്കാനാണ് ജയകുമാർ ഹർജി നൽകിയത്.
അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന മറ്റൊരു കേസിൽ സുരേഷിനെതിരെ റിപ്പോർട്ട് നൽകിയതിലുള്ള പകയാണ് പരാതിക്ക് പിന്നിലെന്നും തനിക്ക് ഐ.പി.എസ് ലഭിക്കുന്നതു തടയാനുള്ള കള്ളക്കേസാണിതെന്നും ജയകുമാർ വാദിച്ചു. അഴിമതി നിരോധന നിയമ പ്രകാരം മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, പൊതുസേവകരെ അനാവശ്യ കേസുകളിൽ നിന്ന് രക്ഷിക്കാനാണ് മുൻകൂർ അനുമതി വ്യവസ്ഥ കൊണ്ടുവന്നതെന്നും അത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനല്ലെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |