കൊച്ചി: വിദേശ മെഡിക്കൽ ബിരുദധാരികളെ നിയമനത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ നടപടി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് റദ്ദാക്കി. ഇവർക്ക് അവസരം നൽകാൻ ഇന്ന് വീണ്ടും അഭിമുഖം നടത്തും.
കരാറടിസ്ഥാനത്തിൽ ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ നാലിന് നടത്തിയ അഭിമുഖമാണ് വിവാദമായത്. അഭിമുഖം സംബന്ധിച്ച വിജ്ഞാപനത്തിൽ 'ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് ജയിച്ച ഇന്ത്യൻ പൗരന്മാർക്ക് നിയമനം' എന്ന വ്യവസ്ഥയ്ക്കെതിരെ വിദേശത്ത് പഠിച്ച ഡോക്ടർമാരും അവരുടെ രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. വ്യവസ്ഥ തയ്യാറാക്കിയതിൽ സംഭവിച്ച ക്ളറിക്കൽ പിഴവെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
വിദേശസർവകലാശാലകളിൽ നിന്ന് വിജയിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയ ആർക്കും അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിദേശത്ത് പഠിച്ചവരെ ഒഴിവാക്കി അഭിമുഖം നടത്തുന്നത് 'കേരളകൗമുദി' ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കോളേജ് അധികൃതരെ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചിരുന്നു. അസോസിയേഷൻ ജില്ലാ നിർവാഹക സമിതി അംഗം ജെമ്മ ജെയിംസ് അറിയിച്ചതിനെ തുടർന്ന് അസോസിയേഷൻ ഒഫ് എം.ഡി ഫിസിഷ്യൻസ് എന്ന വിദേശ ബിരുദധാരികളുടെ സംഘടന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. നാലാം തീയതിയിലെ അഭിമുഖത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് കോടതി നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |