വിതുര: വിതുര പഞ്ചായത്തിലെ മിക്കപ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. നിലവിൽ കുടിനീരിനായി നദിയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കുഭച്ചൂടിന്റെ കാഠിന്യം മൂലം നീരുറവകളും നീർച്ചാലുകളും മറ്റ് ജലസ്രോതസുകളും വറ്റിക്കഴിഞ്ഞു. മിക്ക മേഖലകളിലേയും കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ ഇതിനകം വറ്റി. നദികളും വറ്റിത്തുടങ്ങി, നദികളിലെ ജലനിരപ്പും അനുദിനം താഴുകയാണ് ഇതോടെ നദീതീരങ്ങളിലെ കിണറുകളും വറ്റി. പൈപ്പ് കണക്ഷൻ എടുത്തിട്ടുള്ളവർക്കുപോലും കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. പൊതുടാപ്പുകൾ തുറന്നാൽ ശീൽക്കാരശബ്ദം മാത്രമാണ് കേൾക്കുന്നത്. ഒരുതുള്ളിവേള്ളംപോലും കിട്ടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല മലയോരഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക മേഖലകളിലും സ്ഥാപിച്ചിരുന്ന പൊതു ടാപ്പുകൾ ഇളക്കിമാറ്റി. ഇവ ചിലയിടങ്ങളിൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പൈപ്പ് ജലവിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ വാട്ടർഅതോറിട്ടിക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്. തൊണ്ട നനയ്ക്കാൻ ഒരിറ്റുദാഹനീര് തരൂ എന്ന ആവശ്യം ഉന്നയിച്ച് സമരത്തിനൊരുങ്ങുകയാണ് വിതുര പഞ്ചായത്തിലെ മൂന്നാംനമ്പർ മേഖലയിൽ അധിവസിക്കുന്നവർ. കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കിഫ്ബികമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്ന ഫലം. പഞ്ചായത്തിലും പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |