ആറ്റിങ്ങൽ: ജീവനക്കാരുടെ അഭാവംകാരണം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് ഇവിടെയുള്ളത്.
17 ഡോക്ടർമാരുൾപ്പെടെ ആകെ 71 ജീവനക്കാരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. രോഗികളുടെ അനുപാതം അനുസരിച്ച് ആറ് ഡോക്ടർമാരും ആർ.എം.ഒ.യും ഉൾപ്പെടെ 71 തസ്തികകൂടി ഇവിടെ അനുവദിക്കണമെന്ന് കാട്ടി 2019 ഓഗസ്റ്റ് 20 ന് താലൂക്കാശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് പരിഗണിക്കാതെ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ സേവനത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്.
ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ഇന്ന് കാര്യമായി ബാധിക്കുകയാണ്. അത്യാഹിതവിഭാഗത്തിന് പുറമേ ജനറൽമെഡിസിൻ, ശസ്ത്രക്രിയ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗം, ത്വക് രോഗം, അനസ്തീഷ്യ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. അത്യാഹിതവിഭാഗത്തിൽ ആറ് ഡോക്ടർമാരുടെ സേവനം ആവശ്യമുണ്ട്. എന്നാൽ രണ്ട് സി.എം.ഒ. തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരെ അത്യാഹിതവിഭാഗത്തിലേക്ക് നിയോഗിച്ചാണ് കുറവ് പരിഹരിക്കുന്നത്.
അസ്ഥിരോഗവിദഗ്ദ്ധരുടെ രണ്ട് തസ്തിക ആശുപത്രിയിലുണ്ടെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ 2021 ഡിസംബർ 15 മുതൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
ഗൈനക് വിഭാഗത്തിൽ രണ്ട് ഡോക്ടർമാരും മറ്റ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരുമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരെ മറ്റ് ജോലികൾക്കും, അത്യാഹിതവിഭാഗത്തിലേക്കും നിയോഗിക്കുമ്പോഴും ഡോക്ടർമാർ അവധിയിൽപോകുമ്പോഴും സ്പെഷ്യാലിറ്റിക്ലിനിക്കുകൾ മുടങ്ങും. ഈ ദിവസങ്ങളിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം തേടി ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.
ശിശുരോഗവിദഗ്ദ്ധനും ഇല്ല
ശിശുരോഗവിദഗ്ദ്ധ പ്രസവാവധിക്ക് പോയതിനെത്തുടർന്ന് ജനുവരി 20 മുതൽ ഈ വിഭാഗം ആശുപത്രിയിൽ പ്രവർത്തിക്കുന്നില്ല. പ്രസവശസ്ത്രക്രീയ ഉൾപ്പെടെ ദിവസവും ശരാശരി പത്തിലധികം ശസ്ത്രക്രിയകൾ ഇവിടെ നടക്കുന്നുണ്ട്. ശിശുരോഗവിദഗ്ദ്ധരുടെ സേവനം ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിൽ എത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇവിടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ കൊണ്ടുപോയാണ് ശിശുരോഗവിദഗ്ദ്ധരെ കാണിക്കുന്നത്. തുടർ പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളെ തുടരെത്തുടരെ ചിറയിൻകീഴിലേക്ക് കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
രോഗികൾ ഏറെ
വലിയകുന്ന് ഗവ.ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയത് 2009 ലാണ്. അന്ന് അനുവദിച്ച തസ്തികകൾ തന്നെയാണ് ഇവിടെ ഇപ്പോഴും ഉള്ളത്. എന്നാൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഉയർച്ചയാണുണ്ടായത്. 60 കിടക്കകളുള്ള ആശുപത്രയിൽ എപ്പോഴും അമ്പതിലധികം രോഗികൾ കിടത്തിചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. ആശുപത്രി നിരീക്ഷണം ആവശ്യമുള്ള രോഗികളെ മെഡിക്കൽകോളേജാശുപത്രിയിൽ നിന്നും ഇവിടേക്ക് അയയ്ക്കാറുണ്ട്. പ്രതിദിനം ആയിരത്തിനും ആയിരത്തഞ്ഞൂറിനുമിടയ്ക്കാണ് ഇവിടെ ഒ.പി.യിൽ രോഗികൾ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |